Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിശോധനയില്‍ മുന്നറിപ്പുമായി സുപ്രീംകോടതി. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കില്‍ ഇടപെടുമെന്ന് സുപ്രിംകോടതി അറിയിച്ചു. കഴിഞ്ഞ ദിവസം കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
എന്നാല്‍ 65 ലക്ഷം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുമെന്ന ആശങ്ക ഹരജിക്കാര്‍ ഉന്നയിച്ചതോടെയാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയാല്‍ ഇടപെടുമെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് വ്യക്തമാക്കിയത്.
കരട് പട്ടികയില്‍ പോരായ്മയുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സുപ്രിംകോടതി ഹരജികരോട് ആവശ്യപ്പെട്ടു. മരിച്ചെന്ന പേരില്‍ ജീവിച്ചിരിക്കുന്ന ആരെയെങ്കിലും ഒഴിവാക്കിയോ എന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി അറിയിച്ചു.
കരട് പട്ടികയിലെ ആക്ഷേപങ്ങളില്‍ സുപ്രിംകോടതി ഓഗസ്റ്റ് 12നും 13നും വാദം കേള്‍ക്കും. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ബീഹാര്‍ വോട്ടര്‍പട്ടിക പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.