Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ആന്ധ്ര പ്രദേശ്: ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണസ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ 'നിസാർ' ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്ന് ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 5.40നാണ് വിക്ഷേപണം. ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങൾപോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് 'നിസാറിന്റെ' പ്രധാന ദൗത്യം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്ന് ISRO-യുടെ GSLV F16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുക. 743 കിലോമീറ്റർ അകലെയുള്ള സൗരസ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാർ ഭൂമിയെ ചുറ്റുക. 2400 കിലോഗ്രാം ഭാരമാണ് നിസാറിനുള്ളത്. 13,000 കോടിയലധികമാണ് ഇതിന്റെ വിക്ഷേപണ ചെലവ്.
ISRO-വിക്ഷേപിച്ചതിൽ ഏറ്റവും കൂടുതൽ ചെലവ് വരുന്ന ഉപഗ്രഹം കൂടിയാണ് 'നിസാർ'. ISRO-യുടെ എസ് ബാങ്ക് റഡാറും നാസയുടെ എൽ ബാങ്ക് റഡാറും ഉൾപ്പടെ രണ്ട് SAR റഡാറുകളുള്ള ലോകത്തിലെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നിസാർ. പകൽ രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഏത് മേഖലയും പകർത്താൻ നിസാറിന് സാധിക്കും.