Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ഹൈദരാബാദ്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടാൻ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു. തെലങ്കാന നൽഗൊണ്ട ആർടിസി ബസ്റ്റാൻഡിലായിരുന്നു സംഭവം. കാമുകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി തൻ്റെ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതെന്നാണ് വിവരം
ഹൈദരാബാദ് സ്വദേശി നവീനയാണ് 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്. കുഞ്ഞിൻ്റെ കരച്ചില്‍ കേട്ടെത്തിയ തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടർന്ന് പൊലീസെത്തി ഭർത്താവിനെ വിളിച്ച് കുട്ടിയെ കൈമാറുകയായിരുന്നു.
കുഞ്ഞിനെ ഉപേക്ഷിച്ചതിനു ശേഷം യുവതി ഒരാളോടൊപ്പം മോട്ടോർ സൈക്കിളിൽ കയറി പോയതായി ടു ടൗൺ എസ്‌ഐ വി. സൈദലു പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നും കണ്ടെത്തി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സിസിടീവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഹൈദരാബാദ് സ്വദേശിയായ യുവതിയെയും നല്‍ഗൊണ്ട ഓള്‍ഡ് ടൗണ്‍ സ്വദേശിയായ ഇവരുടെ കാമുകനെയും തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. യുവതിയെയും കാമുകനെയും ഭർത്താവിനെയും കൗൺസിലിംഗിനായി പൊലീസ് സ്റ്റേഷനിലെത്തിച്ചു.