അന്ന് വൈദികർ, ഇന്ന് കന്യാസ്ത്രീകൾ; പൗരന്മാരുടെ മതംതിരയുന്ന ഭീകരത
കഴിഞ്ഞദിവസമാണ് നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് , രണ്ട് കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ആരോപണങ്ങളും കള്ളക്കേസുകളുമായി എത്തുന്ന ഹിന്ദുത്വ സംഘങ്ങൾക്ക് വേണ്ടി നടപടിയെടുക്കാൻ മുന്നിട്ടിറങ്ങുന്ന പൊലീസ് സംവിധാനങ്ങളുള്ള ഇന്നത്തെ ഇന്ത്യയിൽ ന്യൂനപക്ഷ വേട്ട എന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്
ഇന്ത്യയൊരു മതേതര- ജനാധിപത്യ റിപ്പബ്ലിക്കാണ്. വ്യത്യസ്ത ചിന്താധാരകളെയും മതവിശ്വാസങ്ങളെയും ചേർത്തുപിടിക്കാൻ പൗരന് എല്ലാ അവകാശങ്ങളും നൽകുന്ന മതേതര- ജനാധിപത്യ റിപ്പബ്ലിക്. പക്ഷെ ആ അടിസ്ഥാന മൗലികാവകാശം വിനിയയോഗിക്കുന്നതിന്റെ പേരിൽ രാജ്യത്ത് മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതിനെ ഭീകരകാഴ്ചയാണ് കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്
കഴിഞ്ഞദിവസമാണ് നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് , രണ്ട് കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ആരോപണങ്ങളും കള്ളക്കേസുകളുമായി എത്തുന്ന ഹിന്ദുത്വ സംഘങ്ങൾക്ക് വേണ്ടി നടപടിയെടുക്കാൻ മുന്നിട്ടിറങ്ങുന്ന പൊലീസ് സംവിധാനങ്ങളുള്ള ഇന്നത്തെ ഇന്ത്യയിൽ ന്യൂനപക്ഷ വേട്ട എന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.
അസ്സീസി സിസ്റ്റേഴ്‌സ് സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച നീതിനിഷേധം നേരിടേണ്ടി വന്നത്. മഠത്തിലെ ക്‌ളിനിക്, അടുക്കള ജോലികൾക്കായി ഏർപ്പെടുത്തിയ മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ ശ്രമിക്കുമ്പോഴായിരുന്നു ചത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് സിസ്റ്റർമാർ അറസ്റ്റ് ചെയ്യപ്പെട്ടത്. സിസ്റ്റർമാർക്കൊപ്പം പെൺകുട്ടികളെ കണ്ട ബജ്‌റംഗ്ദൾ പ്രവർത്തകർ മനുഷ്യക്കടത്ത് ആരോപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് രാജ്യത്താകെ ഉയരുന്നത്. കന്യാസ്ത്രീകൾക്ക് നീതിലഭ്യമാക്കുന്നതിന് നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാൻ രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെയും ആദിവാസി-ദളിത് വിഭാഗങ്ങൾക്കെതിരെയുമുള്ള അതിക്രമങ്ങൾ വലിയതോതിൽ വർധിച്ചത്. അത് സ്ഥിരീകരിക്കുന്ന വിവിധ റിപ്പോർട്ടുകളും പലപ്പോഴായി പുറത്തുവന്നിരുന്നു.
രണ്ടുമാസങ്ങൾക്ക് മുൻപാണ് മധ്യപ്രദേശിലെ ജബൽപുരിൽ വൈദികർ ആക്രമിക്കപ്പെട്ടത്. തീർത്ഥാടനത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ക്രൈസ്തവ സംഘത്തെ ബജ്‌രംഗ്ദൾ പ്രവർത്തകർ തടഞ്ഞുവച്ചതറിഞ്ഞ് സ്ഥലത്തെത്തിയ വൈദികരെയായിരുന്നു ബജ്‌രംഗ്ദൾ പ്രവർത്തകർ, പൊലീസുകാർ നോക്കിനിൽക്കെ മർദിച്ചത്. പാർലമെന്റിലടക്കം അന്ന് പ്രതിഷേധം ഉയർന്നെങ്കിലും ആദ്യഘട്ടത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയാറായിരുന്നില്ല. മതപരിവർത്തനം നടത്തുന്നു എന്ന വ്യാജാരോപണങ്ങൾ ഹിന്ദുത്വ സംഘങ്ങൾ ഉന്നയിക്കുന്ന മാത്രയിൽ നടപടിയെടുക്കുന്ന ഉത്തരേന്ത്യൻ പൊലീസാണ്, കണ്മുന്നിൽ നടന്ന അന്യായത്തോട് അന്നവിടെ മുഖം തിരിച്ചത്.
ഇന്ത്യയിൽ ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അനുദിനം വർധിച്ചുവരികയാണ്. ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബർട്ടി കമീഷൻ പഠനമനുസരിച്ച്, 2024ൽ 640 അതിക്രമ സംഭവങ്ങളാണ് രാജ്യത്തുണ്ടായത്. ബിജെപി, ആർ എസ് എസ്, മറ്റ് ഹിന്ദുത്വ സംഘടനകൾ എന്നിവരാണ് ഈ അതിക്രമ പരമ്പരകൾക്ക് നേതൃത്വം നൽകുന്നത് എന്ന് International Christian Concern’s 2025 Global Persecution Index റിപ്പോർട്ട് പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു. ക്രൈസ്തവ വിഭാഗങ്ങളെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഒപ്പം നിർത്താൻ ശ്രമിക്കുന്നവരുടെ വാക്കിൻറെയും പ്രവൃത്തിയുടെയും അന്തരം കൂടിയാണ് ഈ റിപ്പോർട്ടുകൾ ചോദ്യം ചെയ്യുന്നത്.
പൗരന്മാരുടെ മതംതിരഞ്ഞുള്ള ഇത്തരം വേട്ടയാടലുകളിൽ ആശങ്ക രേഖപ്പെടുത്തി പലരും പലതവണ പ്രധാനമന്ത്രിക്ക് കത്തയക്കുകയും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതാണ്. 2024 അവസാനമാണ് 17 പ്രമുഖ വ്യക്തികൾ പ്രധാനമന്ത്രിക്ക് കത്തുനൽകിയത്. അടുത്തിടെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗർ, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് നേരിട്ടും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
സാർവദേശീയ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠനം നടത്തി അമേരിക്കൻ സർക്കാർ ചുമതലപ്പെടുത്തിയ അമേരിക്കൻ കമീഷൻ -USCIRF 2025ൽ സമർപ്പിച്ച വാർഷിക റിപ്പോർട്ടിലും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പരാമർശമുണ്ടായിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം കുറ്റകരമായ മതസ്വാതന്ത്ര്യ ലംഘനത്തിലാണ് ഇന്ത്യ ഏർപ്പെട്ടിരിക്കുന്നതെന്ന വിമർശനവും റിപ്പോർട്ട് ഉന്നയിച്ചിരുന്നു.