Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ സൈനികരുടെ ധീരതയുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ കലാപം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയെന്നും സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി പറഞ്ഞു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ സന്ധിയല്ല. പാകിസ്താൻ ആണവായുധ ഭീഷണിവരെ നടത്തി. 22 മിനിറ്റ് കൊണ്ട് ശക്തമായ തിരിച്ചടി കൊടുത്തു. സൈനിക ക്യാമ്പുകൾ തകർക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആണവായുധ ഭീഷണികളെ കാറ്റിൽ പറത്തി. പാകിസ്താന്‍റെ പല സൈനിക കേന്ദ്രങ്ങളും ഇപ്പോഴും പ്രവർത്തനരഹിതമാണ്. ഇന്ത്യയുടെ സൈനിക ശക്തി ലോകരാജ്യങ്ങൾ കണ്ടുവെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.
ഐക്യരാഷ്ട്രസഭയിൽ മൂന്ന് രാജ്യങ്ങളാണ് പാകിസ്താനെ പിന്തുണച്ചത്. മറ്റ് രാജ്യങ്ങളെല്ലാം ഇന്ത്യക്കൊപ്പം നിന്നു. മോദി തോറ്റ് പോയെന്ന് ചിലർ പറഞ്ഞു. സാധാരണക്കാരുടെ മരണത്തിൽ പോലും ചിലർ രാഷ്ട്രീയം കണ്ടു. അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി അവർ എനിക്കെതിരെ തിരിഞ്ഞു. പാകിസ്താൻ പറഞ്ഞ കള്ളങ്ങൾ ചിലർ ഏറ്റെടുക്കുന്നു. നമ്മുടെ ആർമി പറയുന്നത് വിശ്വസിക്കുന്നില്ല. ആക്രമണം നിർത്താൻ അഭ്യർത്ഥിച്ചത് പാകിസ്താനാണെന്നും മോദി വ്യക്തമാക്കി.
ഓപറേഷൻ സിന്ദൂർ ഇപ്പോഴും തുടരുന്നു. പാകിസ്താൻ ഇനിയും ബുദ്ധിമോശം ചെയ്യുകയാണെങ്കിൽ ശക്തമായ മറുപടി നൽകും. കോൺഗ്രസ് പാകിസ്താന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.