ബെംഗളൂരു: കര്‍ണാടകയിലെ പ്രശസ്ത ട്രക്കിങ് കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി വനംവകുപ്പ്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമായി ഒറു മണിക്കൂറിനകം തന്നെ മുഴുവനായി തീര്‍ന്നുപോകുന്നെന്ന വിവിധ ട്രെക്കിങ് ഗ്രൂപ്പുകളുടെ വ്യാപക പരാതിയെത്തുടര്‍ന്നാണ് നീക്കം. കൂട്ടത്തോടെയുള്ള ടിക്കറ്റ് ബുക്കിങ് തടയാനും സാധാരണക്കാരായ ട്രെക്കിങ് പ്രേമികള്‍ക്ക് തുല്യഅവസരം ഉറപ്പാക്കാനും പുതിയ ക്രമീകരണങ്ങള്‍ സഹായകമായേക്കുമെന്ന വിലയിരുത്തലിലാണ് വനംവകുപ്പ്.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില ടൂർ ഓപ്പറേറ്റർമാർ വ്യാജ പേരുകളിൽ കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതായാണ് ട്രെക്കിങ് ഗ്രൂപ്പുകളുടെ ആരോപണം. കൂട്രമുഖ് അടക്കമുള്ള ട്രെക്കിങ് കേന്ദ്രങ്ങളിലാണ് തട്ടിപ്പ് നടന്നതായി ആരോപണം. പിന്നീട് വിനോദസഞ്ചാരികളെ കണ്ടെത്തുന്ന മുറയ്ക്ക്, ഈ വ്യാജ ബുക്കിങ്ങുകൾ റദ്ദാക്കുകയും യഥാർത്ഥ യാത്രക്കാരുടെ പേരുകളിൽ പുതിയ ബുക്കിങ് നടത്തുകയുമാണ് ഇവരുടെ രീതി. പശ്ചിമഘട്ട മേഖലയിലെ പ്രശസ്തമായ നേത്രാവതി ട്രെക്കിങ് പാതയിലടക്കം പ്രതിദിനം 300 പേർക്ക് മാത്രമാണ് പ്രവേശനമുള്ളത്. ഈ സ്ലോട്ടുകളാണ് മിനിറ്റുകൾക്കകം ഇത്തരത്തിൽ ബുക്ക് ചെയ്യപ്പെടുന്നത്.
കൂട്ട ബുക്കിങ് മാഫിയയെ തടയുന്നതിനായി വനംവകുപ്പിന്റെ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി വിഭാഗത്തിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്:
ഐപി അഡ്രസ് നിയന്ത്രണം: ഒരു നിശ്ചിത ഐപി അഡ്രസ്സിൽ നിന്ന് പരമാവധി മൂന്ന് ടിക്കറ്റുകൾ മാത്രമേ ഒരേസമയം ബുക്ക് ചെയ്യാൻ സാധിക്കൂ.
തിരിച്ചറിയൽ രേഖ നിർബന്ധമാക്കും: ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രക്കാരുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ വെരിഫൈ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും.
വെയ്റ്റിങ് ലിസ്റ്റ് സംവിധാനം: ബുക്കിങ്ങുകൾ റദ്ദാക്കപ്പെട്ടാൽ ആ സ്ലോട്ടുകൾ തനിയെ അടുത്ത വ്യക്തിക്ക് ലഭിക്കുന്ന രീതിയിൽ വെയ്റ്റിങ് ലിസ്റ്റ് കൊണ്ടുവരും. ഇത് വഴി റദ്ദാക്കുന്ന ടിക്കറ്റുകൾ വീണ്ടും അതേ ഏജന്റുകൾക്ക് തന്നെ ബുക്ക് ചെയ്യാൻ സാധിക്കില്ല.
നിലവിൽ ഓൺലൈൻ ബുക്കിങ് കഴിഞ്ഞ് ബേസ് ക്യാമ്പിൽ എത്തുമ്പോൾ സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ കാണിച്ച ശേഷമാണ് സഞ്ചാരികളെ കടത്തിവിടുകയുള്ളൂ. വനംവകുപ്പിന്റെ [https://aranyavihaara.karnataka.gov.in](https://aranyavihaara.karnataka.gov.in) എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ബുക്കിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കുതിരമുഖ് നാഷണൽ പാർക്ക് ഉൾപ്പെടുന്ന മേഖലയിലെ നേത്രാവതി, കുതിരമുഖ്, കുരിഞ്ഞാൽ, ഗംഗാഡിക്കൽ, കൊടചാദ്രി, നരസിംഹ പർവ്വത തുടങ്ങി എട്ടോളം പ്രമുഖ പാതകളിൽ നിലവിൽ ട്രെക്കിങ് അനുവദിക്കുന്നുണ്ട്.