ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രതിപക്ഷ എംപിമാർ. രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇൻഡ്യ സഖ്യ എംപിമാർ പ്രതിഷേധ മാർച്ചിനായി ഗാന്ധിസ്മൃതിയിലേക്ക് യാത്ര തിരിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് യാത്ര. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളെ അനുസ്മരിച്ചുകൊണ്ടാണ് മാർച്ച്.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി പൊലീസ് നടത്തിയ ആക്രമണങ്ങളിൽ പരിക്കേറ്റ വിദ്യാർഥികളോടൊപ്പമാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾ ഒറ്റക്കല്ലെന്നും രാഹുൽ പറഞ്ഞു.
'30 ജനുവരി റോഡിലൂടെ ഗാന്ധി സ്മൃതിയിലേക്ക് സമാധാനപരമായി നീങ്ങുകയാണ് ഇൻഡ്യ മുന്നണിയിലെ എംപിമാരും നേതാക്കളും. നീറ്റ് പരീക്ഷാ ക്രമക്കേടിനോടനുബന്ധിച്ച് ഇക്കാലയളവിൽ നമ്മോട് വിടപറഞ്ഞ വിദ്യാർഥികളെ ഞങ്ങൾ അനുസ്മരിക്കും. സമാധാനപരമായി സമരം ചെയ്യുന്നതിനിടെയും പൊലീസ് മർദനമേറ്റ വിദ്യാർഥികളെയും നാം സന്ദർശിക്കും. ഇന്ത്യയിലെ വിദ്യാർഥികൾ ഒരിക്കലും തനിച്ചാവില്ല. അവരുടെ ആവശ്യങ്ങൾക്കൊപ്പമാണ് പ്രതിപക്ഷമുള്ളത്.' അദ്ദേഹം എക്സിൽ കുറിച്ചു.
ഡൽഹി നഗരത്തിൽ പൊലീസിന്‍റെയും കേന്ദ്രസേനയുടെയും നേതൃത്വത്തിൽ വലിയ സുരക്ഷാ സന്നാഹങ്ങളും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കിരാത നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് ശേഷമാണ് എംപിമാർ ബസിൽ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തിയത്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍രെ രാജി, പ്രധാനമന്ത്രിയുടെ മാപ്പ് പറച്ചിൽ, വിദ്യാർഥികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
നേരത്തെ,കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തെത്തുടർന്ന് ഡൽഹിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ കടകളും ഓഫീസുകളും റെസ്റ്റോറന്റുകളും ഇന്ന് വൈകുന്നേരം 6.30ഓടെ അടയ്ക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ന്യൂഡൽഹി ട്രേഡേഴ്സ് അസോസിയേഷൻ (എൻഡിടിഎ) ആണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും ഫോണിലൂടെ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിക്കുന്നു. പ്രദേശത്തെ സാഹചര്യം കാരണമെന്നാണ് വിശദീകരണം.
അതേസമയം എൻഡിടിഎ തീരുമാനത്തില്‍ സംശയം പ്രകടിപ്പിച്ച് ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് എത്തി. വിദ്യാർഥികളെ ക്രൂരമായി ആക്രമിക്കാനുള്ള പദ്ധതിയാണോ എന്ന് അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. എക്സ് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Full View