Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡിന്റെ പെട്ടെന്നുള്ള രാജി ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ്. രാജിക്ക് പിന്നില്‍ കണ്ണില്‍ കാണുന്നതിലും അപ്പുറം എന്തോ ഉണ്ടെന്നു ജയ് റാം രമേശ് പറഞ്ഞു. വൈകുന്നേരം ഏകദേശം 5 മണി വരെ അദ്ദേഹത്തോടൊപ്പം താനും മറ്റ് നിരവധി എംപിമാരുണ്ടായിരുന്നുവെന്ന് ജയ്‌റാം രമേശ് പറഞ്ഞു. വൈകുന്നേരം 7:30 ന് ഫോണില്‍ അദ്ദേഹവുമായി താന്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'സംശയമില്ല, ജഗ്ദീപ് ധന്‍ഘഡിന് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിയില്‍ കണ്ണില്‍ കാണുന്നതിലും അപ്പുറം എന്തോ ഉണ്ട്. ഊഹാപോഹങ്ങള്‍ക്ക് സമയമല്ല.
സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ കാണുന്ന വ്യക്തിയായിരുന്നു ജഗ്ദീപ്. നാളെ ഉച്ചയ്ക്ക് 1 മണിക്ക് ബിസിനസ് അഡൈ്വസറി കമ്മിറ്റിയുടെ ഒരു യോഗം അദ്ദേഹം നിശ്ചയിച്ചിരുന്നു. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില പ്രധാന പ്രഖ്യാപനങ്ങളും അദ്ദേഹം നടത്താനിരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പടട്ടെ, പക്ഷേ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രി ധന്‍ഘഡിനെ മനസ്സ് മാറ്റാന്‍ പ്രേരിപ്പിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ താല്‍പ്പര്യത്തിന് വേണ്ടിയാണ് ഇത്. പ്രത്യേകിച്ച് കര്‍ഷക സമൂഹത്തിന് വലിയ ആശ്വാസം ലഭിക്കും.
അതേസമയം, ഇന്നലെയായിരുന്നു ഉപരാഷ്ട്പതി ജഗ്ദീപ് ധന്‍ഘഡ് രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് രാജിയെന്നായിരുന്നു വിശദീകരണം. തന്റെ പ്രവര്‍ത്തനകാലയളവില്‍ നിരുപാധിത പിന്തുണ നല്‍കിയ രാഷ്ട്രപതിക്ക് ധന്‍ഘഡ് രാജിക്കത്തില്‍ നന്ദി പ്രകടിപ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.