'ഇറാന്റെ യുദ്ധം ജിസിസി രാജ്യങ്ങളുടെ വികസന പദ്ധതികളെ ബാധിക്കാൻ അനുവദിക്കില്ല'; സൗദി ധനകാര്യമന്ത്രി
വാഷിങ്ടണിലെ ഐഎംഎഫ്- വേൾഡ് ബാങ്ക് മീറ്റിങ്ങനിടെ സംസാരിക്കുകയായിരുന്നു ജദ്ആൻ
റിയാദ്: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ യുദ്ധസാഹചര്യങ്ങൾ ജിസിസി രാജ്യങ്ങളുടെ ദീർഘകാല വികസന പദ്ധതികളെയും അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളെയും ബാധിക്കാൻ അനുവദിക്കില്ലെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദ്ആൻ. വാഷിങ്ടണിൽ നടന്ന അന്താരാഷ്ട്ര മോണിറ്ററിങ് ഫണ്ടിന്റെയും (IMF) ലോകബാങ്കിന്റെയും സ്പ്രിങ് മീറ്റിങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യങ്ങൾക്കിടയിലും സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ നിക്ഷേപ കരാറുകളിൽ ഒപ്പിടുന്നത് തുടരുകയാണ്.
യുദ്ധം വികസനത്തിന്റെ വേഗത കുറയ്ക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. യുദ്ധം റിയാദിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും കഴിഞ്ഞ കാലയളവിൽ രാജ്യത്തെ ജനജീവിതം തികച്ചും സാധാരണ നിലയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 40 വർഷം മുമ്പ് നിർമിച്ച 'ഈസ്റ്റ്-വെസ്റ്റ്' ഓയിൽ പൈപ്പ് ലൈനിന്റെ പ്രസക്തിയും അദ്ദേഹം എടുത്തുപറഞ്ഞു. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ പ്രതിദിനം 5 ദശലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യുന്ന ഈ പൈപ്പ് ലൈൻ ഇന്ന് ലോകത്തിന് വലിയ ആശ്വാസമാണ്.
യുദ്ധം അവസാനിച്ചാലും അതിന്റെ ആഘാതത്തിൽ നിന്നുള്ള തിരിച്ചുവരവ് പെട്ടെന്ന് സാധ്യമാകില്ലെന്ന് അൽ ജദ്ആൻ മറ്റു രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതിനായി കൂടുതൽ സമയമെടുക്കുമെന്നും രാജ്യങ്ങൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ അതിനായി സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.