ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായി; മിനായിലെ ക്യാമ്പുകൾ സന്ദർശിച്ച് ഹജ്ജ് മന്ത്രി
തീർഥാടകരുടെ സുരക്ഷയ്ക്കായി പുതിയ ഇലക്ട്രോണിക് സംവിധാനങ്ങൾ
ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി മിനായിലെ പുണ്യസ്ഥലങ്ങളിൽ ഹജ്ജ്,ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയ നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തി. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഫീൽഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. മിനയിലെ ക്യാമ്പുകളിൽ താമസസൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളും നേരത്തെ തന്നെ പൂർത്തിയായതായി മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള കൃത്യമായ ആസൂത്രണമാണ് ഇത്തവണത്തെ വേഗത്തിലുള്ള തയ്യാറെടുപ്പുകൾക്ക് പിന്നിലെന്നും, ഇത് തീർഥാടകരുടെ അനുഭവം കൂടുതൽ മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന് ആദ്യമായി അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. തീർഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ക്യാമ്പുകളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനുമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. കൂടാതെ, ഓരോ ക്യാമ്പിന് മുന്നിലും തീർഥാടകർക്ക് യാത്ര തുടങ്ങേണ്ട സമയവും മടങ്ങിയെത്തേണ്ട സമയവും പ്രദർശിപ്പിക്കുന്ന വിവര ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. സൗദി വിഷൻ 2030ന്റെ ഭാഗമായി തീർഥാടകർക്ക് സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ് അനുഭവം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിലൂടെ തിരക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.