സൗദിയിൽ അബ്ഷിർ വഴി മാർച്ചിൽ നടന്നത് 4.3 കോടി ഇലക്ട്രോണിക് ഇടപാടുകൾ
അബ്ഷീർ ഇൻഡിവിജ്വൽസിലൂടെ മാത്രം നടന്നത് 4.13 കോടി ഇടപാടുകൾ
റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'അബ്ഷിർ' വഴി കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം 4.35 കോടിയിലധികം ഇടപാടുകൾ നടന്നതായി അധികൃതർ അറിയിച്ചു. അബ്ഷിർ ഇൻഡിവിജ്വൽസ്, അബ്ഷിർ ബിസിനസ്, എന്നീ സേവനങ്ങൾ വഴിയാണിത്.
അബ്ഷിർ ഇൻഡിവിജ്വൽസിലൂടെ മാത്രം 4.13 കോടി ഇടപാടുകൾ നടന്നു. ഇതിൽ 3.12 കോടി ഇടപാടുകൾ പൗരന്മാരും താമസക്കാരും സന്ദർശകരും തങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റുകൾ പരിശോധിക്കുന്നതിനായി നടത്തിയതാണ്. ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട് ഏകദേശം 22 ലക്ഷം ഇടപാടുകളാണ് നടന്നത്.
പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിൽ 31 ലക്ഷം ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 30 ലക്ഷവും ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ടതാണ്. പാസ്‌പോർട്ട് വിഭാഗം വഴി 15 ലക്ഷം ഇടപാടുകളും, സിവിൽ അഫയേഴ്സ് വഴി 2.25 ലക്ഷം ഇടപാടുകളും നടന്നു. റിപ്പോർട്ട് സർവീസുകൾ വഴി 97,000 റിപ്പോർട്ടുകളും, ബയോമെട്രിക് സംബന്ധമായ 1,500 അന്വേഷണങ്ങളും ഈ കാലയളവിൽ പൂർത്തിയാക്കി.