ധർമസ്ഥലയിൽ കൂടുതൽ വെളിപ്പെടുത്തൽ: നമ്പറോ രേഖകളോ ഇല്ലാത്ത വണ്ടിയിടിച്ചു; ഹോട്ടലുടമയുടെ അപകട മരണം കൊലപാതകമെന്ന് മകൻ
2018 ഏപ്രിൽ 5ന് മൂഢഭദ്ര യിൽ പോയി മടങ്ങുമ്പോൾ ജോയിയെ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
കണ്ണൂർ: ധർമ്മസ്ഥലയിലെ ഹോട്ടലുടമയുടെ അപകട മരണം കൊലപാതകമെന്ന് മകൻ. കല്ലെരിയിൽ ഹോട്ടൽ നടത്തിയിരുന്ന കെ ജെ ജോയിയുടെ മരണത്തിലാണ് ആരോപണം. 2018 ഏപ്രിൽ 5ന് മൂഢഭദ്ര യിൽ പോയി മടങ്ങുമ്പോൾ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മകൻ അനീഷ് ഇന്ന് കണ്ണൂർ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകും.
60 വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൽ നിന്ന് ധർമ്മസ്ഥലയിലേക്ക് കുടിയേറിയവരാണ് മരിച്ച ജോയിയുടെ പിതാവ്. അവിടെ 50 ഏക്കർ സ്ഥലം വാങ്ങുകയും 23 ഏക്കറിന് പട്ടയം നേടുകയും ചെയ്തു. ആ സ്ഥലം ക്ഷേത്രട്രസ്റ്റുമായി ബന്ധമുണ്ടായിരുന്ന ആളിന് വിൽക്കുകയും ചെയ്തു. 27 ഏക്കർ ഭൂമി സൗജന്യമായി എഴുതി നൽകണമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇതിനിടയിലാണ് ജോയി വാഹനാപകടത്തിൽ മരിക്കുന്നത്.
'ധർമ്മ സ്ഥലയിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് ഹോട്ടൽ നടത്തിയിരുന്നത്. കല്ലകണ്ടിയിൽ 50 ഏക്കറെങ്കിലും സ്ഥലമുണ്ടായിരുന്നു. 23 ഏക്കർ പട്ടയ സ്ഥലത്തിന് വേണ്ടി വല്ലിയപ്പനെ കൊണ്ടുപോയി അടിച്ചിട്ടുണ്ടെന്ന് പപ്പ പറഞ്ഞ് കേട്ടിട്ടുണ്ട്..' മകൻ മീഡിയവണിനോട് പറഞ്ഞു.
അപകടമുണ്ടാക്കിയ ജീപ്പ് പിന്നീട് പൊലീസ് കണ്ടെടുത്തെങ്കിലും അതിന് നമ്പറോ രേഖകളോ ഉണ്ടായിരുന്നു. സാക്ഷി മൊഴികൾ ക്ഷേത്രട്രസ്റ്റ് അംഗങ്ങൾക്കെതിരെയായിരുന്നെങ്കിലും പൊലീസ് അതൊന്നും മുഖവിലക്കെടുത്തില്ലെന്നും ജോയിയുടെ മകൻ പറയുന്നു.കേസ് പാതിവഴിയിൽ നിന്നുപോകുകയും ചെയ്തു.ഭീഷണി ഭയന്ന് ജോയിയുടെ മക്കൾ താമസം മാറ്റി. ധർമസ്ഥലയിലെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിന് ശേഷം വിദേശത്തുണ്ടായിരുന്ന അനീഷ് കഴിഞ്ഞദിവസം നാട്ടിലെത്തുകയായിരുന്നു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അനീഷ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.