പൈലറ്റ് പരിശീലനത്തിൽ വീഴ്ച: ഇൻഡിഗോക്ക് 20 ലക്ഷം രൂപ പിഴ ചുമചത്തി ഡിജിസിഎ
ഡിജിസിഎയുടെ ഉത്തരവിനെതിരെ അപ്പീൽ നല്‍കുമെന്ന് ഇൻഡിഗോ അധികൃതർ
ന്യൂഡൽഹി: പൈലറ്റുമാരുടെ പരിശീലനത്തിൽ വീഴ്ച വരുത്തിയതിന് ഇൻഡിഗോയ്ക്ക് പിഴ ചുമത്തി ഡിജിസിഎ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ).
20 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കാറ്റഗറി 'സി' വിമാനത്താവളങ്ങളിലെ പൈലറ്റ് പരിശീലനത്തിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഡിജിസിഎയുടെ നിയമപ്രകാരം പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിന് മികച്ച സിമുലേറ്ററുകൾ ഉപയോഗിക്കണം. എന്നാൽ ഇൻഡിഗോ ഈ നിബന്ധന പാലിച്ചില്ലെന്ന് റെഗുലേറ്റർ കണ്ടെത്തി. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് നിർബന്ധമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് നൽകേണ്ട പ്രാധാന്യം അടിവരയിടുന്നതാണ് ഡിജിസിഎയുടെ നടപടിയെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഡിജിസിഎയുടെ ഉത്തരവിനെതിരെ അപ്പീൽ നല്‍കുമെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ഈ പിഴ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെയോ, പ്രവർത്തനങ്ങളെയോ, മറ്റ് ബിസിനസ്സ് പ്രവർത്തനങ്ങളെയോ ഒരു തരത്തിലും ബാധിക്കില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ഉത്തരവിൻ്റെ വിശദാംശങ്ങൾ കൈമാറുന്നതിലുണ്ടായ ആഭ്യന്തര ആശയവിനിമയത്തിലെ കാലതാമസമാണ് വിവരം പുറത്തുവിടാൻ വൈകിയതെന്നും കമ്പനി വിശദീകരിച്ചു