ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്: മുന്നണികളുടെ സീറ്റ് ചർച്ചകൾ നീളുന്നു
എൽജെപി ഉൾപ്പെടെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടത് എൻഡിഎയിൽ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി
പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണികളുടെ സീറ്റ് ചർച്ചകൾ നീളുന്നു. എൽജെപി ഉൾപ്പെടെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടത് എൻ ഡി എയിൽ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി. മഹാസഖ്യത്തിൽ ഇടത് പാർട്ടികൾ ആവശ്യപ്പെട്ട സീറ്റ് നൽകാത്തതും വിഭജനം പൂർത്തിയാക്കുന്നതിന് തടസമായി.
സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങാൻ മുന്നണികൾ തിടുക്കം കാണിക്കുമ്പോൾ ഇരു മുന്നണിയിലും കാര്യങ്ങൾ അത്ര ഭംഗിയിലല്ല. 2020ൽ വലച്ച എൽ.ജെ.പിയുടെ ചിരാഗ് പാസ്വാൻ ഇക്കുറി മുന്നണിക്കുള്ളിൽ നിന്ന് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് എൻഡിഎയ്‌ക്ക് തലവേദനയാണ്.
ദലിത് മേഖലകളിൽ സ്വാധീനമുള്ള എൽ.ജെ.പി 45 സീറ്റുകളാണ് ആവശ്യപ്പെടുന്നത്. 25 എണ്ണം നൽകാമെന്ന് ബിജെപിയും ജെഡിയുവും അറിയിച്ചത്. എന്നാൽ ഇത് പേരെന്ന നിലപാടിലാണ് ചിരാഗ് പസ്വാൻ. പസ്വാനെ അനുനയിപ്പിക്കാനുള്ള നീക്കം തുടങ്ങി. മഹാസഖ്യത്തിൽ കോൺഗ്രസിനുള്ള സീറ്റിന്റെ കാര്യത്തിൽ ഏകദേശം ധാരണയാണെങ്കിലും ഇടതു പാർട്ടികൾ ആവശ്യപ്പെട്ട സീറ്റുകൾ നൽകാത്തത് ചർച്ചകൾ നീളാൻ കാരണമായി.
65 സീറ്റുകളുടെ പട്ടിക ഇടതുപാര്‍ട്ടികള്‍ കൈമാറിയപ്പോള്‍ 40 സീറ്റുകളെ നല്‍കാനാകൂ എന്നാണ് ആര്‍ജെഡിയുടെ മറുപടി. സിപിഐ - എംഎല്‍ 30 ഉം സിപിഐ 24ഉം സിപിഎം 11ഉം സീറ്റുകളുടെ പട്ടികയാണ് കൈമാറിയത്. നീതിഷ് കുമാറിനെ താഴെ ഇറക്കാന്‍ സീറ്റ് വിഭനത്തില്‍ വിട്ട് വീഴ്ചക്ക് തയ്യാറായിരിക്കുകയാണ് കോണ്‍ഗ്രസ്. 2020ൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റിൽ മാത്രമാണ് വിജയിച്ചത്. അതിനാൽ കൂടുതൽ സീറ്റ് നൽകാനാകില്ലെന്നാണ് ആർജെഡി നിലപാട്. പരമാവധി സീറ്റുകൾ നേടിയെടുക്കാനുള്ള ശ്രമവും കോൺഗ്രസ് നടത്തുന്നുണ്ട്.