വിവാഹം നടന്നത് നാലുമാസം മുമ്പ്, ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; സ്ത്രീധന തർക്കമെന്ന് സംശയം
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു
ബംഗളൂരു: കർണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്. ബെലഗാവി സ്വദേശി സാക്ഷി (20) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ആകാശ് കാമ്പാറിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ബന്ധുവിന്റെ വീട്ടിൽ പോയ ആകാശിന്റെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ആകാശ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. മൂന്നുദിവസമായി ആകാശിന്റെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ സ്ത്രീധന പീഡനമാണ് കൊലപാതകത്തിന്റെ കാരണമെന്ന് സാക്ഷിയുടെ മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ മെയിൻപുരിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ സ്ത്രീയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയ സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ കേസും പുറത്തുവരുന്നത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 2023ൽ 14 ശതമാനത്തോളമാണ് സ്ത്രീധനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ.