വ്യാജ മരുന്ന് ദുരന്തം; ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ
20 കുട്ടികളാണ് മധ്യപ്രദേശിൽ മാത്രം മരിച്ചത്
ഭോാപാല്‍: വ്യാജ മരുന്ന് ദുരന്തത്തില്‍ ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ. കോൾഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്ദ്വാഡയിൽ നിന്ന് എത്തിയ പൊലീസ് സംഘം കാഞ്ചീപുരത്ത് തുടരുകയാണ്.
കമ്പനി പ്രവർത്തിക്കുന്നിടത്ത് അടക്കം എത്തി പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 20 കുട്ടികളാണ് മധ്യപ്രദേശിൽ മാത്രം മരിച്ചത്. അതേസമയം ചുമ മരുന്നുകളുടെ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ കോൾഡ്രിഫ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന ലോകാരോഗ്യ സംഘടനയുടെ ചോദ്യത്തിനും കേന്ദ്രസർക്കാർ ഉടൻ മറുപടി നൽകും.
തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ അധികൃതര്‍ നടത്തിയ അന്വേഷണത്തിൽ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മരുന്ന് നിര്‍മാണ യൂണിറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രൊപലീന്‍ ഗ്ലൈക്കോളിന്റെ ഉപയോഗം കണ്ടെത്തിയത്. ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് ഉപയോഗിക്കേണ്ടതിന് പകരം സ്ഥാപനത്തില്‍ നോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പരിശോധനയ്ക്ക് പിന്നാലെ പല സംസ്ഥാനങ്ങളിലും കോൾഡ്‌റിഫ് നിരോധിക്കുകയും സ്‌റ്റോക്കുകൾ നിറുത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.