Writer - razinabdulazeez
razinab@321
ദമ്മാം: സൗദി അറേബ്യയിലെ മുഴുവൻ കെട്ടിടങ്ങളിലേയും വൈദ്യുതി മീറ്ററുകളുടെ വെരിഫിക്കേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് ഇലക്ട്രിസിറ്റി കമ്പനി. വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും സൗദികളുടെ കെട്ടിടങ്ങൾക്കും ഒരുപോലെ ഉത്തരവ് ബാധകമാണ്. ഓരോ കെട്ടിടങ്ങളിലേയും താമസക്കാർക്ക് പ്രത്യേകം മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ വൈദ്യുതി വിച്ഛേദിക്കും.
വൈദ്യുതി മീറ്ററുകൾ ഇതുവരെ പരിശോധിച്ചിട്ടില്ലാത്തവർക്കാണ് മുന്നറിയിപ്പ്. സൗദിയിലെ പല കെട്ടിടങ്ങളിലും ഒന്നിലധികം ഫ്ലാറ്റുകളിൽ താമസക്കാരുണ്ടാകും. ഇവർക്ക് ഓരോരുത്തർക്കും വൈദ്യുതി മീറ്ററുകൾ നിർബന്ധമാണ്. പലരും പല അളവിലാകും വൈദ്യുതി ഉപയോഗിക്കുക. ഓരോ മാസവും ബിൽ വിഭജിച്ച് നൽകുമ്പോൾ നീതിയുണ്ടാകില്ല. ഈ സാഹചര്യങ്ങളിൽ ബഹുനില കെട്ടിടങ്ങളിൽ ഒന്നിച്ച് ഒരു ലൈൻ ആണെങ്കിൽ ഉപഭോക്താക്കൾക്ക് പരാതിയുണ്ടെങ്കിൽ കെട്ടിട ഉടമക്കെതിരെ നടപടി വരും. കെട്ടിടത്തിൽ ഒന്നാകെ വൈദ്യുതി വിച്ഛേദിക്കും. ഇതൊഴിവാക്കാനാണ് ഇലക്ട്രിസിറ്റി കമ്പനിയുടെ മുന്നറിയിപ്പ്.
തടസ്സമില്ലാതെ വൈദ്യുതി സേവനം ഉറപ്പാക്കുന്നതിന് ഇത് നിര്‍ബന്ധമാണ്. ഇത് വഴി എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. പരാതിയുള്ള പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് 933 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടാം.