സൗദിയിലെ എണ്ണയിതര സമ്പദ്‌വ്യവസ്ഥയിൽ വളർച്ചയുണ്ടാകും
അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രതിവർഷം 5.5 ശതമാനം വളർച്ചാനിരക്ക് ഉയർത്തുമെന്ന് പഠനം
റിയാദ്: സൗദിയിലെ എണ്ണയിതര സമ്പദ്‌വ്യവസ്ഥ അടുത്ത പത്തു വർഷത്തിനുള്ളിൽ പ്രതിവർഷം 4.5 മുതൽ 5.5 ശതമാനം വരെ വളർച്ചാനിരക്ക് ഉയർത്തുമെന്ന് വ്യക്തമാക്കി മൂഡിസ് ഇൻവസ്റ്റേഴ്‌സ് റിപ്പോർട്ട്. വൻതോതിലുള്ള നിക്ഷേപങ്ങളിലൂടെ പ്രാരംഭ ഘട്ടങ്ങളിൽ പൊതു നിക്ഷേപ ഫണ്ടാണ് ഇതിലേക്ക് പ്രധാന പങ്ക് വഹിച്ചത്. കൂടുതൽ സ്വകാര്യമേഖല പങ്കാളിത്തവും പൊതു-സ്വകാര്യ പങ്കാളിത്തവും വന്നതോടെ രാജ്യത്തിന്റെ സുസ്ഥിരത വർധിപ്പിക്കാനും വായ്പാ യോഗ്യത നിലനിർത്താനും സഹായിച്ചു.
അതേസമയം, വായ്പകളുടെയും ഇൻഷുറൻസ് മേഖലയുടെയും പെട്ടന്നുള്ള വികാസം ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും വെല്ലുവിളികൾ സൃഷ്ടിച്ചേക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. വിഷൻ 2030 പദ്ധതികളുമായി ബന്ധപ്പെട്ട ചെലവ് ഗവൺമെന്റ് തുടർന്നാൽ, ഗവൺമെന്റ് കടം ജിഡിപിയുടെ ഏകദേശം 36% ആയി ഉയരാൻ സാധ്യതയുണ്ട്. 2024 അവസാനത്തോടെ ഇത് ഏകദേശം 26% ആയിരുന്നു.
പ്രാദേശിക നിക്ഷേപങ്ങൾക്ക് പുറമെ, സൗദി ബാങ്കുകൾ മൂലധന വിപണി പ്രഖ്യാപനങ്ങൾ, സിൻഡിക്കേറ്റഡ് വായ്പകൾ എന്നിവയുൾപ്പെടെ അവരുടെ ഫണ്ടിംഗ് സ്രോതസ്സുകൾ വിപുലീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പുതിയ ഫണ്ടിംഗ് സ്രോതസ്സുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിദേശ ഫണ്ടിംഗ് സ്രോതസ്സുകളെ ആശ്രയിക്കുന്നത് വർധിക്കുന്നതോടെ, വിപണിയിലെ അപകടസാധ്യതകൾ പരിഹരിക്കുന്നതിനായി സൗദി സെൻട്രൽ ബാങ്ക് അടുത്ത വർഷം 1% അധിക മൂലധന കരുതൽധനം സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു.