Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാനിൽ ഇത്തവണത്തെ വേനൽകാലം പതിവിലും കൂടുതൽ കനത്തതായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആഗസ്റ്റ് വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുക. ചില ഉൾപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.
ഇപ്രാവശ്യം സാധാരണയേക്കാൾ കഠിനമായ വേനൽക്കാലത്തിലേക്കാണ് ഒമാൻ നീങ്ങുന്നത്. ജൂൺ മാസത്തിൽ കിഴക്കൻ, തെക്കുകിഴക്കൻ ഒമാനിൽ ശരാശരിയിലും താഴെ മാത്രമായിരിക്കും മഴ ലഭിക്കുക. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഇതേ വരണ്ട കാലാവസ്ഥ തുടരും. സുൽത്താനേറ്റിലുടനീളം മഴയുടെ അളവ് സാധാരണ ലഭിക്കുന്നതിനേക്കാൾ കുറവായിരിക്കുമെന്നാണ് പ്രവചനം. ഇത് വേനൽക്കാലത്തിന്റെ കാഠിന്യം വർധിപ്പിക്കുകയും ചെയ്യും.
വരും ദിവസങ്ങളിൽ ചില ഉൾപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഒമാൻ കടൽത്തീരങ്ങളോട് ചേർന്നുള്ള തീരദേശ മേഖലകളിൽ താപനില ഗണ്യമായി വർധിക്കും. തീരദേശങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസിനും മുകളിലായിരിക്കും അനുഭവപ്പെടുക. നിലവിലുള്ള അന്തരീക്ഷ മർദവും വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള വരണ്ട കാറ്റുമാണ് രാജ്യത്ത് ചൂട് ഇത്രയധികം വർധിക്കാൻ പ്രധാന കാരണം. മസീറ ദ്വീപ്, അൽ വുസ്ത അൽ വുസ്ത ഗവർണറേറ്റിലെ തീരപ്രദേശങ്ങൾ, ദുഖ്ം, ദോഫാർ ഗവർണറേറ്റിലെ പർവതപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് മുതൽ പൊടിക്കാറ്റുണ്ടായേക്കും. ഇതോടെ മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലുമടക്കം ദൂരക്കാഴ്ച കുറഞ്ഞേക്കുമെന്നും മുന്നറിയിപ്പുണ്ട്.