പറഞ്ഞ സമയത്ത് ബാൽക്കണി നിർമിച്ചില്ല; ഒമാനിലെ നിർമാണ സ്ഥാപനത്തിന് 1,000 റിയാൽ പിഴ
ഉടമയ്ക്കും ബിസിനസ് പങ്കാളിക്കും ഒരു മാസം തടവ്
മസ്‌കത്ത്: ഉപഭോക്തൃ നിയമം ലംഘിച്ചതിന് ഒമാനിലെ നിർമാണ സ്ഥാപനത്തിന് 1,000 റിയാൽ പിഴയും സ്ഥാപന ഉടമയ്ക്കും ബിസിനസ് പങ്കാളിക്കും ഒരു മാസം തടവും. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് നിർമാണ രംഗത്തെ വാണിജ്യ സ്ഥാപനത്തിന് ബർകയിലെ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്.
സ്ഥാപനത്തിന്റെ ഉടമയ്ക്കും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിക്കും കോടതി ഒരു മാസത്തെ തടവും 1,000 റിയാൽ പിഴയും വിധിക്കുകയായിരുന്നു. ക്രിമിനൽ കേസ് ചെലവുകൾ അവർ വഹിക്കണമെന്നും ഉത്തരവിട്ടു.
തന്റെ വസതിയിൽ ബാൽക്കണി രൂപകൽപ്പന ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും സ്ഥാപനവുമായി കരാർ ഒപ്പിട്ടെന്നും എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ സ്ഥാപനം പരാജയപ്പെട്ടുവെന്നും കാണിച്ച് ഒരു ഉപഭോക്താവ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ (CPA) സമർപ്പിച്ച പരാതിയെ തുടർന്നാണ് വിധി. 190 റിയാലിനായിരുന്നു കരാറെന്നും അതിൽ 150 റിയാൽ മുൻകൂർ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തുടർനടപടികൾ സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ, ബിസിനസ്സ് അടച്ചുപൂട്ടിയതായി ഉപഭോക്താവ് കണ്ടെത്തി, ഇതോടെ സിപിഎ വഴി റീഫണ്ട് തേടുകയായിരുന്നു.
തുടർന്ന് അതോറിറ്റി തെളിവ് ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും പരാതി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു, അവർ അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് ഫയൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഇതോടെ സേവനം ശരിയായി നൽകാത്തതിനും അറബിയിൽ എഴുതിയ ഇൻവോയ്സ് നൽകാത്തതിനും സ്ഥാപനത്തിനും പ്രതിനിധിക്കും തടവും പിഴയും ശിക്ഷ വിധിച്ചു.