Writer - razinabdulazeez
razinab@321
മസ്കത്ത്: സ്ത്രീയാണെന്ന് തെറ്റിധരിപ്പിച്ച് ഓൺലൈൻ വഴി പരിചയം സ്ഥാപിച്ച് പണം തട്ടിയ അഞ്ചംഗ സംഘം ഒമാനിൽ പിടിയിൽ. ഇരയെ വിളിച്ചുവരുത്തി റൂമിൽ അടച്ചിട്ടാണ് പണം തട്ടിയത്. ഒമാനിലെ ബർക്ക വിലായത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സത്രീ ആണെന്ന് തെറ്റിധരിപ്പിച്ച് ഓൺലൈനിൽ പൗരനുമായി ചാറ്റ് ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് ഇയാളെ ബർക്കിയിലേക്ക് വിളിച്ചുവരുത്തുകയും സംഘം ചേർന്ന് ഇയാളെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ഒരു സ്വകാര്യ വസതിയിലെ റൂമിൽ തടഞ്ഞുവെക്കുകയും പണം തട്ടിയെടുത്തുവെന്നുമാണ് പരാതി.
അന്വേഷണം ഊർജിതമാക്കിയ റോയൽ ഒമാൻ പൊലീസ് അതിവിദഗ്ധമായി സംഘത്തെ വലയിലാക്കി. തട്ടിക്കൊണ്ടുപോകൽ, ബ്ലാക്ക്‌മെയിൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അഞ്ച് പൗരന്മാരടങ്ങുന്ന സംഘത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സൗത്ത് ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ വേഗത്തിലുള്ള ഇടപെടലും നടന്നു. പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.