ഒമാൻ ഇനി മധുരത്തിലും മുന്നിൽ; സൊഹാർ വ്യാവസായിക തുറമുഖത്ത് പുതിയ പഞ്ചസാര ശുദ്ധീകരണ പ്ലാന്റ് തുറന്നു
അത്യാധുനിക സൗകര്യങ്ങളുള്ള ഫാക്ടറി പ്രതിവർഷം 10 ലക്ഷം ടൺ പഞ്ചസാര ഉൽപാദിപ്പിക്കും
മസ്‌കത്ത്: ഒമാനിലെ ആദ്യത്തെ പഞ്ചസാര ശുദ്ധീകരണശാല പ്രവർത്തനം ആരംഭിച്ചു. സൊഹാർ വ്യാവസായിക തുറമുഖത്ത് 180,000 ചതുരശ്ര മീറ്ററിൽ സ്ഥിതി ചെയ്യുന്നതാണ് പുതിയ പ്ലാന്റ്. മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തേതായ ഈ അത്യാധുനിക പ്ലാന്റിലേക്ക് ബ്രസീലിൽ നിന്ന് 90,000 ടണ്ണിലധികം അസംസ്‌കൃത പഞ്ചസാരയുടെ ആദ്യ കയറ്റുമതി എത്തിച്ചേർന്നു. പ്രതിവർഷം ഒരു ദശലക്ഷം ടൺ വരെ ഉയർന്ന നിലവാരമുള്ള വെളുത്ത പഞ്ചസാര ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ ശുദ്ധീകരണശാല പ്രാദേശിക, അന്തർദേശീയ വിപണികളെ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.
മൊബൈൽ ക്രെയിനുകളും അത്യാധുനിക കൺവെയർ സംവിധാനങ്ങളും ഉപയോഗിച്ച് പഞ്ചസാര നേരിട്ട് ശുദ്ധീകരണശാലയുടെ ഓട്ടോമേറ്റഡ് വെയർഹൗസുകളിലേക്ക് ഇറക്കുകയാണെന്ന് ബോർഡ് ചെയർമാൻ നാസർ ബിൻ അലി അൽ ഹോസ്‌നി അറിയിച്ചു. ഈ സൗകര്യത്തിൽ 500,000 ടണ്ണിലധികം അസംസ്‌കൃത പഞ്ചസാരയും 70,000 ടണ്ണിലധികം ശുദ്ധീകരിച്ച വെളുത്ത പഞ്ചസാരയും സംഭരിക്കാനുള്ള വലിയ ശേഷിയുണ്ട്.
ഈ ശുദ്ധീകരണശാല ഒമാനി യുവാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും കാര്യമായ തൊഴിൽ, പരിശീലന അവസരങ്ങൾ നൽകുമെന്നും പ്രാദേശിക വിതരണ ശൃംഖലയുടെയും വ്യാവസായിക ശേഷിയുടെയും വികസനത്തിന് പിന്തുണ നൽകുമെന്നും അൽ ഹോസ്‌നി ഊന്നിപ്പറഞ്ഞു.