പ്രവാസി വെൽഫെയർ ടിക്കറ്റ് നൽകി; ഒമാനിൽ കുടുങ്ങിയ ഏഴംഗ കുടുംബം നാടണഞ്ഞു
വിസിറ്റിംഗ് വിസയിൽ എത്തിയതായിരുന്നു കുടുംബം
സലാല: ഒമാനിൽ വിസിറ്റിംഗ് വിസയിൽ എത്തി പല കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന ഏഴംഗ കുടുംബം പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങി. ഈ കുടുംബത്തിലെ രണ്ട് കുട്ടികൾ സലാലയിലാണ് ജനിച്ചത്. മാതാപിതാക്കളുടെ വിസ കാലാവധി കഴിഞ്ഞതിനാലും പാസ്‌പോർട്ടുകൾ കൈവശം ഇല്ലാതിരുന്നതിനാലും ഈ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റും മറ്റു രേഖകളും ഉണ്ടായിരുന്നില്ല. കോൺസുലാർ ഏജൻറ് ഡോ.കെ. സനാതനനാണ് നിയമപരമായ കടമ്പകൾ താണ്ടി ഇവർക്ക് ആവശ്യമായ രേഖകളും ഔട്ട്പാസ്സും തയ്യാറാക്കി നൽകിയത്. പ്രവാസി വെൽഫെയർ സലാല പ്രവർത്തകർ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ ടിക്കറ്റുകൾ നൽകി സഹായിച്ചു. കെ സൈനുദ്ദീൻ, ഷമീല ഇബ്രാഹിം തുടങ്ങിയവർ സഹായങ്ങൾ ചെയ്തു.
ഗൃഹനാഥനായ യുവാവിന് സാങ്കേതിക കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. പ്രതിസന്ധികൾ താണ്ടി ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നാടണയാൻ സഹായം ചെയ്ത എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ്, ഐ.എം.ഐ സലാല ജനറൽ സെക്രട്ടറി സാബുഖാൻ എന്നിവർ ചേർന്ന് ഇവർക്കുള്ള ടിക്കറ്റ് കൈമാറി.