ഒമാനിലെ തുംറൈത്തിലും ഇബ്രിയിലും വാഹനാപകടം: അഞ്ച് മരണം
തുംറൈത്തിന് സമീപമുള്ള ഹൈവേയിലുണ്ടായ അപകടത്തിൽ ഒമാനി പൗരനും യുഎഇ മുൻ സൈനികനുമാണ് മരിച്ചത്
മസ്‌കത്ത്: ഒമാനിലെ തുംറൈത്തിലും ഇബ്രിയിലുണ്ടായ വാഹനാപകടങ്ങളിൽ അഞ്ച് മരണം. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലുണ്ടായ അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് രാവിലെ അൽ റഹ്ബ പ്രദേശത്ത് ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയിൽ ട്രക്കുകളുടെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.
ദോഫാർ ഗവർണറേറ്റിലെ തുംറൈത്തിന് സമീപമുള്ള ഹൈവേയിൽ ഉണ്ടായ അപകടത്തിൽ ഒമാനി പൗരനും യുഎഇ സ്വദേശിയുമാണ് മരിച്ചത്. യുഎഇ മുൻ സൈനികൻ മുഹമ്മദ് ഫറാജാണ് മരിച്ചത്. അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുയായിരുന്നവെന്നാണ് റിപ്പോർട്ട്. ഒമാനി പൗരന്റെ മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽനിന്ന് വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവയിലേക്ക് റോയൽ ഒമാൻ പൊലീസ് ഏവിയേഷന്റെ നേതൃത്വത്തിൽ കൊണ്ടുപോയി.
ഖരീഫ് സീസണാതോടെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വാഹനാപകടങ്ങൾ വർധിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നടന്ന വിവിധ അപകടങ്ങളിലായി അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞിരുന്നു.