Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനി ബു അലി വിലായത്തിൽ നടക്കുന്ന അല്‍ അശ്ഖറ ഫെസ്റ്റിവലിലേക്ക് സന്ദർശകരുടെ ഒഴുക്ക്. ഇതുവരെ ഫെസ്റ്റിവലിനെത്തിയത് 150,000-ത്തിലധികം പേരാണ്.
അൽ അഷ്ഖറ പബ്ലിക് പാർക്കിൽ നടക്കുന്ന ഫെസ്റ്റിവൽ, ശാന്തമായ തീരദേശ പട്ടണത്തെ സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കിയിട്ടുണ്ട്. കുടുംബങ്ങളെയും യുവാക്കളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന വിവിധ പരിപാടികളാണ് കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഹെറിറ്റേജ് വില്ലേജിൽ കരകൗശല വിദഗ്ധരുടെ പരമ്പരാഗത വസ്തുക്കളുടെ പ്രദർശനം കാണികൾക്ക് കൗതുകം നിറക്കുന്ന കാഴ്ചയാണ്. ലൈവായി നടക്കുന്ന വല നെയ്ത്തും, മൺപാത്ര നിർമാണവും, കപ്പൽ മോഡലിങ്ങും ഇതിൽ ഉൾപ്പെടുന്നു.
ഒമാന്റെ തീരദേശ പൈതൃകം എടുത്തുകാണിക്കുന്ന നാടോടി നൃത്തങ്ങളും സംഗീത പ്രകടനങ്ങളും ആളുകൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഗെയിമുകൾ, മത്സരങ്ങൾ, ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവ അടങ്ങിയ കുട്ടികളുടെ വിനോദ മേഖല ഒരു വശത്തും സൗഹൃദ, സാംസ്കാരിക പരിപാടികൾ മറ്റൊരു വശത്തുമായി ഫെസ്റ്റിവൽ നഗരി ആഘോഷത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇത് സന്ദർശകർക്ക് വിനോദത്തിനൊപ്പം പ്രാദേശിക പാരമ്പര്യങ്ങൾ അടുത്തറിയാനുള്ള അവസരം നൽകുന്നു. ആഗസ്റ്റ് ഒമ്പതുവരെയാണ് ഫെസ്റ്റിവൽ നീണ്ടുനിൽക്കുക. ഇതുവരെ ഒന്നര ലക്ഷത്തിലധികം സന്ദർശകർ ഫെസ്റ്റിവൽ നഗരിയിലെത്തിയെന്ന് സംഘാടകർ പറയുന്നു.