Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിലെ മത്രയെ അടിമുടി മാറ്റുന്ന നിരവധി വികസന പദ്ധതികളാണ് തലസ്ഥാന നഗരത്തിലെ വിലായത്തിൽ പുരോഗമിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും നീളം കൂടിയ കേബിൾ കാർ പദ്ധതിയാണ് ഇതിൽ പ്രധാന ആകർഷണം. പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ഫീൽഡ് പരിശോധന നടത്തി. വാദി അൽ കബീർ റൗണ്ട് എബൗട്ട് പദ്ധതിയുടെ അവലോകനവും പര്യടനത്തിൽ ഉൾപ്പെട്ടിരുന്നു. സന്ദർശക അനുഭവം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മത്രയിലെ നിക്ഷേപ പദ്ധതികളിലൊന്നായ മത്സ്യം, പച്ചക്കറി, പഴ മാർക്കറ്റിലെ യൂട്ടിലിറ്റി സേവനങ്ങളുടെ പ്രവർത്തനവും അവലോകനം ചെയ്തു.
കേബിൾ കാർ പദ്ധതി ഈ വർഷം പൂർത്തിയാക്കാനാണ് ഉദ്ധേശിക്കുന്നത്. കേബിൾ കാറിന് മത്ര ഫിഷ് മാർക്കറ്റ്, അൽ റിയാം പാർക്ക്, കൽബൗ പാർക്ക് എന്നിവിടങ്ങളിൽ മൂന്ന് സ്റ്റേഷനുകളുണ്ടാകും. ഏകദേശം 3 കിലോമീറ്റർ ദൂരം ഈ പാത ഉൾക്കൊള്ളും. മസ്കത്തിലെ ഏറ്റവും ആകർഷക ഇടങ്ങളിലൊന്നാണ് മത്ര പോർട്ടും, കോർണിഷടങ്ങുന്ന ഭാഗവുമെല്ലാം. കടൽതീരവും മത്ര സൂക്കും വിദേശികളടങ്ങുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. അതുകൊണ്ട് തന്നെ മസ്കത്ത് മുൻസിപ്പാലിറ്റി മത്രയുടെ തനത് സ്വഭാവം നിലനിർത്തി ടൂറിസം പദ്ധതികൾ കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ട്.