അപ്രതീക്ഷിത സാഹചര്യങ്ങളിൽ യാത്രക്കാരന് വിമാനക്കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല: സിഎഎ
യുദ്ധം/രാഷ്ട്രീയ അസ്വസ്ഥത, ഇന്ധന വിതരണ പ്രശ്നങ്ങൾ, നിയമവിരുദ്ധ പ്രവൃത്തി, അട്ടിമറി, സുരക്ഷാ കാരണം, കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ല
മസ്‌കത്ത്: അപ്രതീക്ഷിത സാഹചര്യങ്ങളിൽ (Force majeure കേസുകളിൽ) യാത്രക്കാരന് വിമാനക്കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അർഹതയില്ലെന്ന് ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. അപ്രതീക്ഷിതവും അനിയന്ത്രിതവുമായ ഒരു സംഭവമുണ്ടാകുമ്പോൾ കരാർ ബാധ്യതകൾ നിറവേറ്റുന്നതിൽ നിന്ന് കക്ഷികളെ ഒഴിവാക്കുന്ന കരാറുകളിലെ ഒരു വ്യവസ്ഥയാണ് ഫോഴ്സ് മജ്യൂർ. യുദ്ധം/രാഷ്ട്രീയ അസ്വസ്ഥതകൾ, ഇന്ധന വിതരണക്കാരുടെ പ്രശ്‌നങ്ങൾ, നിയമവിരുദ്ധ പ്രവൃത്തികൾ, അട്ടിമറി, സുരക്ഷാ കാരണങ്ങൾ, കാലാവസ്ഥ, വിമാനത്താവളം അടച്ചുപൂട്ടൽ, മെഡിക്കൽ കാരണങ്ങൾ, പക്ഷി ഇടിക്കൽ, നിർമാണ വൈകല്യങ്ങൾ, വിമാനത്തെ ബാധിക്കുന്ന അപ്രതീക്ഷിത പ്രശ്‌നങ്ങൾ, പണിമുടക്കുകൾ, വ്യോമ ഗതാഗത നിയന്ത്രണം, വിമാന ലോഡ് സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയാണ് ഫോഴ്സ് മജ്യൂറിന് കീഴിൽ വരുന്ന കേസുകൾ.
വൈകല്യമുള്ള യാത്രക്കാരുടെ അവകാശങ്ങൾ
വൈകല്യമുള്ള യാത്രക്കാരുടെ അവകാശങ്ങൾ വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്ന് സിഎഎ വ്യക്തമാക്കി. വൈകല്യമുള്ള യാത്രക്കാർ റിസർവേഷൻ ചെയ്യുമ്പോൾ അവരുടെ അവസ്ഥയും ആവശ്യമായ ഉപകരണങ്ങളും എയർ കാരിയറെ അറിയിക്കണം. വൈകല്യമോ പ്രത്യേക ആവശ്യകതകളോ ഉള്ള യാത്രക്കാരന് അവരുടെ മൊബിലിറ്റി എയ്ഡുകളും ഉപകരണങ്ങളും ലഭിക്കുന്നുണ്ടെന്ന് എയർ കാരിയർ ഉറപ്പാക്കണം. നാശനഷ്ടമോ നഷ്ടമോ ഉണ്ടായാൽ, അവയുടെ മൂല്യത്തിന് അനുസൃതമായി നഷ്ടപരിഹാരം നൽകണം. ബദൽ വിമാനമോ ആവശ്യമായ സേവനങ്ങളോ നൽകുന്നതിൽ എയർ കാരിയർ പരാജയപ്പെട്ടാൽ, റിസർവേഷനുള്ള മൊത്തം ടിക്കറ്റ് മൂല്യത്തിന്റെ 200% യാത്രക്കാരന് നഷ്ടപരിഹാരം നൽകണം.