Writer - Athique Haneef
Web Journalist at MediaOne
ഗസ്സ: ഹമാസ് നേതാവ് മുഹമ്മദ് സിൻവറിനെ വധിക്കാനെന്ന വ്യാജേന ഖാൻ യൂനുസിലെ യൂറോപ്യൻ ഹോസ്പിറ്റലിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 65 പേർ കൊല്ലപ്പെട്ടു. മുഹമ്മദ് സിൻവാർ ഉൾപ്പെടെയുള്ള ഫലസ്തീൻ പ്രതിരോധ ഗ്രൂപ്പായ ഹമാസിലെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആശുപത്രി ആക്രമിച്ചതെന്ന് അധിനിവേശ സൈന്യം സമ്മതിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖാൻ യൂനിസിലെ യൂറോപ്യൻ ഗസ്സ ആശുപത്രിക്ക് അടിയിലുള്ള ഹമാസിന്റെ 'കമാൻഡ് ആൻഡ് കൺട്രോൾ കോമ്പൗണ്ട്' ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യവും ഷിൻ ബെറ്റും സംയുക്ത പ്രസ്താവനയിൽ അവകാശപ്പെട്ടു. മുൻ ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ സഹോദരൻ മുഹമ്മദ് സിൻവാറിനെ വധിക്കാനുള്ള 'അപൂർവ അവസരത്തിന്റെ' ഭാഗമായിരുന്നു ആക്രമണമെന്ന് ഇസ്രായേലി ആർമി റേഡിയോയും റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് മുമ്പ് ഇസ്രായേലി തടവുകാരാരും സ്ഥലത്ത് ഇല്ലെന്ന് ഉറപ്പാക്കാൻ ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികൾ വലിയ ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് ഇസ്രായേലി മാധ്യമമായ 'WALLA' റിപ്പോർട്ട് ചെയ്തു.
അതേസമയം, ഖാൻ യൂനുസിലെ യൂറോപ്യൻ ഹോസ്പിറ്റൽ ആക്രമിച്ചത് അമേരിക്കയുടെ അറിവോടെയല്ലെന്ന് ഇസ്രായേൽ മാധ്യമമായ 'Ynetnews'. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യ സന്ദർശന വേളയിൽ പ്രസംഗിക്കുന്നതിനിടെയാണ് വധശ്രമം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.