ബംഗളൂരുവില്‍ നടന്ന ഓപറേഷൻ സിന്ദൂർ വിജയാഘോഷം: പാകിസ്താൻ സിന്ദാബാദ് വിളിച്ച ഛത്തീസ്ഗഢ് സ്വദേശി ശുഭാംശു ശുക്ല അറസ്റ്റിൽ
ബംഗളൂരു പ്രശാന്ത് ലേഔട്ടിൽ ഒരു കൂട്ടം യുവാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപ്പറേഷൻ ആഘോഷിക്കുന്നതിനിടെ അടുത്തുള്ള പിജി താമസ സ്ഥലത്തിന്റെ ബാൽക്കണിയിൽ നിന്നാണ് പാകിസ്താന്‍ സിന്ദാബാദ് വിളി ഉയർന്നത്
ബംഗളൂരു: പാകിസ്താന് എതിരെ ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപ്പറേഷൻ യുവാക്കൾ ചേർന്ന് ആഘോഷിക്കുന്നതിനിടെ പാകിസ്താന്‍ സിന്ദാബാദ് മുഴക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഛത്തീസ്ഗഢ് സ്വദേശി ശുഭാംശു ശുക്ലയെയാണ്( 26) ബംഗളൂരു വൈറ്റ്ഫീൽഡ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.
പ്രശാന്ത് ലേഔട്ടിൽ ഒരു കൂട്ടം യുവാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപ്പറേഷൻ ആഘോഷിക്കുന്നതിനിടെയാണ് അടുത്തുള്ള പിജി താമസ സ്ഥലത്തിന്റെ ബാൽക്കണിയിൽ നിന്ന് പാകിസ്താന്‍ സിന്ദാബാദ് വിളി ഉയർന്നത്. ബാൽക്കണിയിൽ രണ്ടു പേർ നിൽക്കുന്നത് കണ്ട യുവാക്കൾ ഉടൻ എമർജൻസി ഹെൽപ്പ് ലൈൻ വഴി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വൈറ്റ്ഫീൽഡ് പൊലീസ് സ്ഥലത്തെത്തി ബാൽക്കണിയിൽ നിന്ന ഇരുവരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ശുഭാംശു ശുക്ലയാണ് വിവാദ മുദ്രാവാക്യങ്ങൾ വിളിച്ചതെന്ന് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ് ശുക്ല എന്നാണ് പൊലീസിനോട് പറഞ്ഞത്. യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്