യുവ അഭിഭാഷകയെ മർദിച്ച സംഭവം: ബെയ്ലിൻ ദാസിന് വിലക്ക്
ഇന്നുമുതൽ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ല
തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദിച്ചതിൽ ബെയ്ലിൻ ദാസിന് വിലക്ക്. ഇന്നുമുതൽ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ല. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി.
സംഭവത്തിൽ ബെയ്ലിൻ ദാസിൻ്റെ അഭിഭാഷ അംഗത്വം റദ്ദാക്കണമെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ ശുപാർശ ചെയ്തിരുന്നു. ബാർ കൗൺസിലിന് ബാർ അസോസിയേഷൻ റിപ്പോർട്ട് നൽകി. മർദിച്ചത് പ്രഥമദൃഷ്ട്യാ വസ്തുതാപരമെന്ന് ബാർ അസോസിയേഷൻ കണ്ടെത്തി. ബാർ അസോസിയേഷൻ പ്രസിഡൻറ് പ്രമോദ് പള്ളിച്ചൽ ആണ് റിപ്പോർട്ട് നൽകിയത്.
ഇന്നലെ ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‌ലിന്‍ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് യുവതി പറഞ്ഞിരുന്നു. ഇന്നലെ രാത്രിയോടുകൂടിയാണ് വഞ്ചിയൂർ പൊലീസ് ജൂനിയർ അഭിഭാഷകയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതി ബെയ്‌ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്.