കാഫിർ സ്ക്രീൻ ഷോട്ട് ഇട്ട അധ്യാപകൻ സിപിഎമ്മായതിനാൽ നടപടിയില്ല, സൂംബയിൽ അഭിപ്രായം പറഞ്ഞ ടി.കെ അശ്റഫിന്റെ സസ്പെൻഷൻ പിൻവലിക്കണം - വി.ഡി സതീശൻ
മാനേജ്മെന്റിനെ ഭയപ്പെടുത്തിയാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് അധികൃതർ സസ്പെൻഷൻ നടപ്പാക്കിയത്. തിരുവനന്തപുരത്ത് ഇരുന്ന് പേടിപ്പിച്ചിട്ടാണ് ചെയ്തത്. അത് തെറ്റായ നടപടിയാണ്. സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
കോട്ടയം: സൂംബയിൽ എതിരഭിപ്രായം പറഞ്ഞ അധ്യാപകൻ ടി.കെ അശ്റഫിനെ ഒരു കാരണവശാലും സസ്പെൻഡ് ചെയ്യാൻ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് കാഫിർ സ്ക്രീൻ ഷോട്ട് ഇട്ടത് ഒരു അധ്യാപകനാണ്. സിപിഎം കാരനായതുകൊണ്ട് ഒരു നടപടിയും എടുത്തില്ല. എന്നാൽ എതിരഭിപ്രായം പറഞ്ഞതിന് അശ്റഫിനെതിരെ മാത്രം സർക്കാർ എന്തിനാണ് നടപടിയെടുത്തത്. സൂംബയിൽ ഒരു അധ്യാപകന് അഭിപ്രായം പറയാൻ പാടില്ലെ. നമ്മൾ പറയുന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം ഉണ്ടാകണോ. മാനേജ്മെന്റിനെ ഭയപ്പെടുത്തിയാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് അധികൃതർ സസ്പെൻഷൻ നടപ്പാക്കിയത്. തിരുവനന്തപുരത്ത് ഇരുന്ന് പേടിപ്പിച്ചിട്ടാണ് ചെയ്തത്. അത് തെറ്റായ നടപടിയാണ്. സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്നും സതീശൻ തൃശൂരിൽ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മന്ത്രിമാർക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. സർക്കാരിന്റേത് കെടുകാര്യസ്ഥതയാണ്. ആരോഗ്യരംഗത്ത് നടക്കുന്നത് വൻ കൊള്ളയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പി.ആർ ഏജൻസകൾ ഉപയോഗിച്ചുള്ള പ്രചാരണമാത്രമാണ് സർക്കാർ നടത്തുന്നത്.
പകർച്ചവ്യാധികൾ പടരുമ്പോഴും പല ആശുപത്രികളിലും മരുന്നില്ല. പാരസെറ്റാമോളും പഞ്ഞിയും പലതിടങ്ങളിലും ഇല്ല. ആരോഗ്യരംഗത്തെപറ്റി പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് ഡോ.ഹാരിസ് അടിവരയിടുകയാണ് ചെയ്തത്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം നടത്തിയ കൊള്ളക്കാരാണ് ഈ സർക്കാർ. കോവിഡ് മൂലം മരിച്ചവരുടെ പേര് തെരഞ്ഞെടുപ്പ് കാലത്ത് ഒളിപ്പിച്ചുവെച്ചു. എം വി ഗോവിന്ദന് ഇതൊക്കെ സംരക്ഷിക്കുന്ന നിലപാടെ എടുക്കാൻ കഴിയു. ഇടത് സഹയാത്രികരായ ഡോക്ടർമാർ പോലും നിരാശയിലാണെന്നും ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും സതീശൻ പറഞ്ഞു.