Writer - രാഗേന്ദു പി.ആർ
Web Journalist
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ. ജയകുമാര്‍. ദേവസ്വം ബോര്‍ഡ് മന്ത്രി കെ. മുരളീധരനും ബോര്‍ഡുമായും അഭിപ്രായ ഭിന്നതകളില്ലെന്നും കെ. ജയകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ജയകുമാറിന്റെ പ്രതികരണം.
സ്വാഭാവികമായി ഉണ്ടാകുന്ന ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ അസ്വാരസ്യങ്ങളുള്ള ചിലര്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമെന്നും കെ. ജയകുമാര്‍ പറഞ്ഞു.
'നിലവില്‍ രാജിവെക്കാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. 2027 നവംബര്‍ വരെയാണ് എന്റെ കാലാവധി. അതുവരെ പദവിയില്‍ തുടരും. മന്ത്രിയുമായുള്ള ആശയവിനിമയത്തില്‍ ഏതെങ്കിലും തരത്തില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതേ ഉള്ളു,' എന്നും അദ്ദേഹം പ്രതികരിച്ചു.
നവംബര്‍ 15ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങളിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡീപ് ക്ലീനിങ് ഉള്‍പ്പെടെയുള്ള സുപ്രധാന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും കെ. ജയകുമാര്‍ പറഞ്ഞു.
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സ്ഥലംമാറ്റങ്ങള്‍ നോംസ് അനുസരിച്ചാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.