'ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കും'; സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി
'കേരളത്തിൽ തുടർഭരണത്തിനായി പ്രയത്നിക്കാനാണ് പാർട്ടി കോൺഗ്രസ് തീരുമാനം'
മധുര: ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ പാർട്ടിയെ നയിക്കും. കേരളത്തിൽ തുടർഭരണത്തിനായി പ്രയത്നിക്കാനാണ് പാർട്ടി കോൺഗ്രസ് തീരുമാനം. തുടർഭരണം ലഭിച്ചാൽ ആരാണ് മുഖ്യമന്ത്രിയാവുകയെന്ന പറയാനാകില്ലെന്നും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
"സംഘടാപരമായ ഒരു പുനരുജ്ജീവനത്തിലേക്ക്, പുനർശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ട് എന്നാണ് പാർട്ടി കോൺഗ്രസിൽ ഉയർന്ന അഭിപ്രായം. പിബിയും സിസിയും വൈകാതെ യോഗം ചേർന്ന് പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ ഇടപെടൽ ശേഷി വർധിപ്പിക്കാൻ പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങളിലൂടെ കഴിയുമെന്നാണ് കരുതുന്നത്," അദ്ദേഹം വ്യക്തമാക്കി.
നവഫാസിസ്റ്റ് പ്രവണതകൾ കാണിക്കുന്ന ബിജെപിക്ക് എതിരായി വിശാലമായ രാഷ്ട്രീയ ഐക്യം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തതാവണം ഈ യോജിപ്പെന്നും എം.എ ബേബി പറഞ്ഞു.