'നിയമവാഴ്ച പൂർണമായി തകർന്നു, സിവിൽ തർക്കങ്ങളെ ക്രിമിനൽ കേസുകളാക്കി മാറ്റുന്നു'; ഉത്തർപ്രദേശ് പൊലീസിനെതിരെ സുപ്രിംകോടതി
ഇത്തരം രീതി തുടർന്നാൽ യുപി സർക്കാരിനുമേല്‍ പിഴ ചുമത്തേണ്ടി വരുമെന്നും കോടതിയുടെ മുന്നറിയിപ്പ്
ലക്‌നൗ: ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സുപ്രിംകോടതി. യുപിയിൽ നിയമവാഴ്ച പൂർണമായി തകർന്നു. സിവിൽ തർക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനൽ കേസുകളാക്കി മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
ഇത്തരം രീതി തുടർന്നാൽ യുപി സർക്കാരിന്മേൽ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലിനോട് കോടതി നിർദേശിച്ചു. ഉത്തർപ്രദേശിലെ ചില കേസുകളുമായി ബന്ധപ്പെട്ടായിരുന്നു സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. പണം തിരികെ നൽകാത്ത കേസും ഇക്കൂട്ടത്തിലുണ്ട്.
കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ വ്യക്തവും പൂർണ്ണവുമായ രേഖകൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഉറപ്പാക്കണമെന്നും കോടതി വിധിച്ചു. അടുത്തമാസമാണ് കേസില്‍ ഇനി വാദം കേള്‍ക്കുക.
നേരത്തെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ച്ചയായ വിമര്‍ശനമാണ് യുപി സര്‍ക്കാരും പൊലീസും സുപ്രിംകോടതിയില്‍ നിന്ന് നേരിടുന്നത്.
Watch Video Report