'മുഖ്യമന്ത്രിയുടെ ഫോട്ടോ വാട്സാപ്പ് പ്രൊഫൈൽ ചിത്രമാക്കണം'; പഞ്ചാബിലെ അധ്യാപകര്‍ക്ക് നിര്‍ദേശം, വിവാദം
ഫോട്ടോകളും വീഡിയോകളും സജീവമായി പോസ്റ്റ് ചെയ്യാനും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്
ചണ്ഡീഗഡ്: പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ 54 ദിവസം നീണ്ടുനില്‍ക്കുന്ന 'ശിഖ്യ ക്രാന്തി' എന്ന വിദ്യാഭ്യാസ ഉത്സവത്തിന് തിങ്കളാഴ്ച തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി 12,000 സർക്കാർ സ്കൂളുകളിലായി 2,000 കോടി രൂപയുടെ പുതുതായി വികസിപ്പിച്ച അടിസ്ഥാന സൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ അധ്യാപകരും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ ഫോട്ടോ വാട്സാപ്പ് പ്രൊഫൈൽ ചിത്രമാക്കണമെന്ന സര്‍ക്കാരിന്‍റെ നിര്‍ദേശം വിവാദത്തിന് തിരിതെളിച്ചിട്ടുണ്ട്.
ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനും #PunjabSikhyaKranti എന്ന ഹാഷ്‌ടാഗോടെ പ്രചാരണത്തിന്‍റെ ഫോട്ടോകളും വീഡിയോകളും സജീവമായി പോസ്റ്റ് ചെയ്യാനും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആധുനിക കാലത്ത് വിദ്യാർഥികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ പ്രാപ്തരാക്കുന്ന തുല്യവും ആധുനികവുമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്‍റെ പ്രതിബദ്ധത ഊന്നിപ്പറയുന്നതിനാണ് ഈ സംരംഭമെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരിക്കാൻ അധ്യാപകരോട് ആവശ്യപ്പെടുന്നതിലൂടെ, സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പ്രദർശിപ്പിക്കാനും വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ അവരുടെ വ്യാപ്തി വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
ഇതിനെതിരെ ഒരു കൂട്ടം അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. ആം ആദ്മി സർക്കാർ അധ്യാപകരെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി മജീന്ദർ സിംഗ് സിർസ ആരോപിച്ചു. "ഫോട്ടോ ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്... നമ്മൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുകയാണ്... ഇപ്പോൾ ഉഡ്ത പഞ്ചാബ് അല്ല, പദ്ധത പഞ്ചാബാണ്. സർക്കാർ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ എന്താണ് തെറ്റ്?" എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടും (ഡിടിഎഫ്) രംഗത്തെത്തി. അധ്യാപകരെ ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഉപകരണമായി ഉപയോഗിക്കാനുള്ള ശ്രമമാണിതെന്ന് പ്രസിഡന്‍റ് വിക്രം ദേവ് സിംഗ് പറഞ്ഞു.വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉദ്ഘാടന ചടങ്ങുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ അധ്യാപകരെയും സ്‌കൂൾ മേധാവികളെയും ഉൾപ്പെടുത്താനുള്ള പഞ്ചാബ് സർക്കാരിന്‍റെ തീരുമാനത്തെ കമ്മിറ്റി അപലപിച്ചു. സ്കൂളുകളിലെ സർക്കാർ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, മറ്റ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തെയും അധ്യാപക സംഘടന അപലപിച്ചു.
"സ്കൂളുകളിൽ രാഷ്ട്രീയ ഇടപെടൽ വർദ്ധിപ്പിക്കാനും അക്കാദമിക് അന്തരീക്ഷം തകർക്കാനുമുള്ള ശ്രമമാണ് ഈ നീക്കം," സിങ് ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. നീക്കം പഞ്ചാബിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി."ഇത് വിഐപി സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും സ്കൂളുകളിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ രാഷ്ട്രീയവൽക്കരിക്കുകയും ചെയ്യും. സർക്കാരിന്‍റെ ഈ സംരംഭം സ്കൂൾ പ്രിൻസിപ്പൽമാരെയും മേധാവികളെയും 'ഇവന്‍റ് മാനേജർമാരായി' മാറ്റിയിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിന് പകരം സ്കൂൾ ക്ഷേമത്തിനായി ഫണ്ട് അനുവദിക്കണമെന്ന് സിങ് നിര്‍ദേശിച്ചു.
Another ugly truth of the so-called #EducationRevolution by @AAPPunjab!@BhagwantMann and @harjotbains are now misusing teachers and students to run their social media campaigns.
— Balbir Singh Sidhu (@BalbirSinghMLA) April 7, 2025
How low will you stoop for self-promotion, Mann Saab?
Shameful and disgraceful! pic.twitter.com/TEIXYPoacd