'മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവഗണിച്ചു': പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സ്റ്റാലിൻ
''ശ്രീലങ്ക സന്ദർശിച്ചപ്പോൾ കച്ചത്തീവ് ദ്വീപുമായി ബന്ധപ്പെട്ട പ്രശ്നം മോദി ഉയര്‍ത്തിയില്ല''
ചെന്നൈ: മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അവഗണിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.
അടുത്തിടെ ശ്രീലങ്ക സന്ദർശിച്ചപ്പോൾ കച്ചത്തീവ് ദ്വീപുമായി ബന്ധപ്പെട്ട പ്രശ്നം മോദി ഉയര്‍ത്തിയില്ല. തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടുകളെയും വിട്ടയക്കാനുള്ള നടപടികളും മോദി ആരംഭിച്ചില്ലെന്നും എം.കെ സ്റ്റാലിന്‍ വ്യക്തമാക്കി. നിയമസഭയില്‍ സംസാരിക്കെവെയാണ് പ്രധാനമന്ത്രി നരന്ദ്ര മോദിയെ ഉന്നമിട്ടുള്ള സ്റ്റാലിന്റെ വിമര്‍ശനങ്ങള്‍.
ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം കഴിഞ്ഞ ആഴ്ച തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു. തമിഴ്‌നാട്ടിലെ പരമ്പരാഗത മത്സ്യബന്ധന അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശാശ്വത പരിഹാരം എന്ന നിലയ്ക്കായിരുന്നു തമിഴ്നാടിന്റെ പ്രമേയം.
കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ നരേന്ദ്ര മോദി, ശ്രീലങ്കയുമായി സുപ്രധാന പ്രതിരോധ സഹകരണ ഉടമ്പടിയിൽ ഒപ്പിട്ടിരുന്നു. സൈനികരംഗത്ത് ആഴത്തിലുള്ള സഹകരണത്തിന് വഴിയൊരുക്കുന്ന ഉടമ്പടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശവേളയിലാണ് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി ഒപ്പിട്ടത്. ഇന്ത്യയും യുഎഇയും ശ്രീലങ്കയും ചേർന്ന് കിഴക്കൻ നഗരമായ ട്രിങ്കോമാലിയിൽ ഊർജഹബ് വികസിപ്പിക്കാനും തീരുമാനിച്ചിരുന്നു.