നിയന്ത്രണ രേഖയിൽ അതീവ സുരക്ഷ; മറുപടി നൽകാൻ കരസേനയ്ക്ക് പൂർണ സ്വാതന്ത്ര്യം
നിയന്ത്രണരേഖയിൽ ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് പാക് സൈന്യം രൂക്ഷമായ ആക്രമണം നടത്തുന്നുണ്ട്
ന്യൂഡൽഹി: കരസേന യൂണിറ്റുകൾക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യം. ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകി. നിയന്ത്രണരേഖയിൽ ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് പാക് സൈന്യം രൂക്ഷമായ ആക്രമണം നടത്തുന്നുണ്ട്. നിയന്ത്രണ രേഖയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ ഓരോ യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാകിസ്താൻ സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനില്‍ക്കെ ഏത് സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി രാജ്യത്ത് ഇന്ന് സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തിയിരുന്നു. രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് മോക്ഡ്രിൽ നടന്നത്. 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍ നടന്നു. കേരളത്തിൽ അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. നൂറിലധികം ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്.
എയർ വാണിങ് ലഭിച്ചതോടെ കൃത്യം നാലുമണിക്ക് സയറൻ മുഴങ്ങി. 90 സെക്കൻഡ് ദൈർഘ്യമുള്ള സയറൻ ലഭിച്ചതോടെ 14 ജില്ലകളും മോക് ഡ്രിൽ ആരംഭിച്ചു. കേരളത്തിലെ 14 ജില്ലകളിലും മോക് ഡ്രിൽ നടത്തി. 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തിയത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ചു. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങി.
ഫ്ലാറ്റുകള്‍, ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളിൽ പ്രതീകാത്മക യുദ്ധ സമാന സാഹചര്യങ്ങൾ സൃഷ്ടിച്ചായിരുന്നു മോക് ഡ്രിൽ നടത്തിയത്.1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവൻ ഇത് പോലെ മോക്ഡ്രിൽ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രിൽ നടത്തുന്നത് ഇതാദ്യമാണ്.