Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. വെടിനിർത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമർ അബ്ദുല്ല ചോദിച്ചു. വെടിനിർത്തൽ ലംഘനത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.
ഇന്ന് വൈകുന്നേരമായിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിലായി. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ വരുന്നത്.
ജമ്മുകശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ ബാർമർ നഗരത്തിലും ജയ്സാൽമീറിലും ബ്ലാക്കൗട്ട് പ്രഖ്യാപിച്ചു. പഞ്ചാബിലെ ഫിറോസ്പൂരിലും പത്താൻകോട്ടിലും സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.