Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ചെന്നൈ: ദുബൈയിൽ തേജസ് യുദ്ധവിമാനം തകര്‍ന്ന് മരിച്ച പൈലറ്റ് വിങ് കമാന്‍ഡര്‍ നമൻഷ് സ്യാലിന്റെ മൃതദേഹം തമിഴ്നാട്ടിലെത്തിച്ചു. സേന ഉദ്യോഗസ്ഥർ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ഭൗതികശരീരം ഇന്ന് ഹിമാചൽ പ്രദേശിലെ കാംഗ്രയിലെ ജന്മനാട്ടിൽ സംസ്കരിക്കും. അതേസമയം, നമൻഷ് രക്ഷപെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ഇന്നലെ രാത്രിയാണ് ദുബൈയിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മൃതദേഹമെത്തിച്ചത്. ദുബായിൽ ഇന്നലെ സൈനിക ബഹുമതികളോടെ പൈലറ്റിന് യാത്രയയ്പ്പ് നല്‍കി. അപകടത്തില്‍ വ്യോമസേനയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും യുഎഇയും പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
യുഎഇ വ്യോമയാന എജൻസിയുടെ അന്വേഷണത്തിന്റെ ഭാഗമാകാൻ ഇന്ത്യൻ വ്യോമസേനയും ഉദ്യോഗസ്ഥനെ അയച്ചു. ദുബൈ എയർ ഷോയിൽ നെഗറ്റീവ് ജീ ടേൺ എന്ന അഭ്യാസത്തിനിടെയാണ് അപകമുണ്ടായത്. എൻജിൻ തകരാറാണോ അവസാനം നിമിഷം ഉയർന്നുപറക്കാൻ കഴിയാതെ നിയന്ത്രണം വിട്ടതാണോ അപകട കാരണമെന്നാണ് പരിശോധിക്കുന്നത്. ഇന്ത്യ തദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത് അതീവ ഗൗരവത്തോടെയാണ് സേന കാണുന്നത്. ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിൽ നിന്ന് അപകടം കാരണം വ്യക്തമാകുമെന്നാണ് സൂചന.