പ്രവേശനം നേടിയ 90 ശതമാനം വിദ്യാർഥികളും മുസ്‌ലിംകൾ; ജമ്മു വൈഷ്‌ണോദേവി മെഡിക്കൽ കോളജിനെതിരെ പ്രതിഷേധവുമായി ബിജെപി
ജമ്മു കശ്മീർ പ്രതിപക്ഷനേതാവ് സുനിൽ ശർമയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ സന്ദർശിച്ച് നിവേദനം നൽകി
ശ്രീനഗർ: ജമ്മുവിലെ മാതാ വൈഷ്‌ണോദേവി മെഡിക്കൽ കോളജിനെതിരെ പ്രതിഷേധവുമായി ബിജെപി. പ്രവേശനം നേടിയ 90 ശതമാനം വിദ്യാർഥികളും മുസ്‌ലിംകളായതിന് എതിരെ വിഎച്ച്പി, ബജ്‌റംഗ് ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ എതിർപ്പുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ജമ്മുകശ്മീർ യൂണിറ്റ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജമ്മു കശ്മീർ പ്രതിപക്ഷനേതാവ് സുനിൽ ശർമയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ സന്ദർശിച്ച് നിവേദനം നൽകി. അഡ്മിഷൻ നടപടികൾ പുനഃപരിശോധിക്കണമെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2025-2026 അക്കാദമിക് വർഷത്തിൽ ഒന്നാം വർഷ എംബിബിഎസിന് പ്രവേശനം നേടിയ 50ൽ 42 വിദ്യാർഥികളും മുസ്‌ലിംകളാണ്. വൈഷ്‌ണോദേവി ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള കോളജിൽ ഹിന്ദു വിദ്യാർഥികൾക്ക് സംവരണം ഏർപ്പെടുത്തണമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം.
വൈഷ്‌ണോദേവി ക്ഷേത്ര തീർഥാടകരുടെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ക്ഷേത്രത്തിന്റെ ധാർമികതയെ പ്രതിഫലിപ്പിക്കണമെന്ന് ഉദ്ദംപൂർ ബിജെപി എംഎൽഎ ആർ.എസ് പത്താനിയ എക്‌സ് പോസ്റ്റിൽ പറഞ്ഞു. യുവ രജ്പുത് സഭ, ബജ്‌റംഗ് ദൾ, കൽക്കി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകൾ നേരത്തെ കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു.