ബില്ലുകൾ പരിഗണിക്കുന്നതിൽ സമയപരിധി നൽകാൻ സുപ്രിം കോടതിക്കാവില്ല: വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ലെന്നും ചീഫ് ജസ്റ്റിസ്
ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു
ന്യൂഡൽഹി: ബില്ലുകൾ പരിഗണിക്കുന്നതിൽ സമയപരിധി നൽകാൻ സുപ്രിം കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി. ആർ ഗവായ്. രാഷ്ട്രപതിയുടെ റഫറൻസിൽ സമയപരിധി നൽകാൻ കഴിയില്ല. ഒരോ തർക്കവും വ്യത്യസ്തമാണ്. ചില സമയങ്ങളിൽ രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് ഗവർണർക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില ബില്ലുകളിൽ ഒരു മാസം മതിയാകും, മറ്റ് ബില്ലുകളിൽ മൂന്ന് മാസത്തിന് മുകളിൽ വേണ്ടി വരും. എല്ലാ കേസുകളും ഒരേ രീതിയിൽ കണക്കിലെടുക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയിലെ അവസാനദിവസം മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
കേന്ദ്രസർക്കാരിൽ നിന്ന് ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്നെന്നും ബി. ആർ ഗവായ് പറഞ്ഞു. വിരമിക്കലിനുശേഷം ഒരു ഔദ്യോഗിക പദവിയും വഹിക്കില്ല. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് ആഗ്രഹം. കൊളീജിയത്തിൽ സമവായമില്ലാത്തത് കൊണ്ടാണ് കൂടുതൽ വനിതാ ജഡ്ജിമാർ സുപ്രീംകോടതിയിൽ ഇല്ലാത്തത്. പല പേരുകളും പരിഗണനയിൽ വന്നിരുന്നു.
പാർലമെൻിൻ്റെ പരിഗണനയിലായത് കൊണ്ട് യശ്വന്ത് വർമയുടെ വിഷയത്തിൽ നിലവിൽ പ്രതികരിക്കാനില്ല. ഷൂ എറിഞ്ഞ അഭിഭാഷകനോട് ക്ഷമിച്ചത് പെട്ടെന്നെടുത്ത തീരുമാനത്തിലാണെന്നും ആ വിഷയം അവസാനിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.