Writer - അൻഫസ് കൊണ്ടോട്ടി
anfas123
മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ പ്രസ്താവനയെ ചൊല്ലി മലക്കംമറിഞ്ഞ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ കയ്യില്‍ വോട്ടും എന്റെ കയ്യില്‍ പണവുമുണ്ടെന്ന് വെള്ളിയാഴ്ച ബാരാമതി തഹ്‌സിലിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പവാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, തന്റെ പ്രസ്താവന ഭീഷണിയായിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അജിത് പവാര്‍.
'കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിരവധി പദ്ധതികളുണ്ട്. പ്രധാനമന്ത്രിയും മറ്റ് മുഖ്യമന്ത്രിമാരും ആ പദ്ധതികള്‍ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ കൂടുതല്‍ മികവോടെ അവ നടപ്പിലാക്കാനാകും'. പവാര്‍ പറഞ്ഞു.
'നിങ്ങള്‍ 18 എന്‍സിപി സ്ഥാനാര്‍ഥികളെയും തെരഞ്ഞെടുത്താല്‍ ഫണ്ടിന് ഒരു കുറവും ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പാക്കും. നിങ്ങള്‍ എല്ലാവരെയും തെരഞ്ഞെടുത്താല്‍, വാഗ്ദാനം ചെയ്തതെല്ലാം ഞാന്‍ നിറവേറ്റും. എന്നാല്‍, നിങ്ങള്‍ എന്റെ സ്ഥാനാര്‍ഥികളെ വെട്ടിക്കളഞ്ഞാല്‍ ഞാനും നിങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കളയും. നിങ്ങള്‍ക്ക് വോട്ടുചെയ്യാനുള്ള അധികാരമുണ്ട്. ഫണ്ട് അനുവദിക്കാനുള്ള അധികാരം എനിക്കുണ്ട്. ഇപ്പോള്‍ നിങ്ങള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കൂ.' തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പവാര്‍ പറഞ്ഞു.
പിന്നീടുള്ള പ്രതികരണത്തില്‍, നേരത്തെ പറഞ്ഞത് ഭീഷണിയായിരുന്നോ എന്നുള്ള ചോദ്യത്തിന് മുന്നില്‍ അതെങ്ങനെ ഭീഷണിയാകുമെന്ന മറുചോദ്യമായിരുന്നു അജിത് പവാറിന്റെ പ്രതിരോധം. എല്ലായിടത്തും തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രചാരണങ്ങള്‍ക്കിടെ ഇത്തരം വാഗ്ദാനങ്ങള്‍ എല്ലായിടത്തും ഉണ്ടാകാറില്ലേയെന്നും അദ്ദേഹം പ്രതികരിച്ചു.
'സംസാരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അത് എത്രത്തോളം ഉപയോഗിക്കണമെന്നത് വ്യക്തിപരമായ തീരുമാനങ്ങളാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അജിത് പവാറിന്റെ പരമാര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ട് ഇതില്‍ നടപടിയെടുക്കുന്നില്ലെന്നും പ്രതിപക്ഷം ചോദിച്ചു.
'സാധാരണക്കാര്‍ നല്‍കുന്ന നികുതിയില്‍ നിന്നാണ് ഫണ്ട് നല്‍കുന്നത്. അജിത് പവാറിന്റെ വീട്ടില്‍ നിന്നല്ല. പവാറിനെപ്പോലുള്ള ഒരു നേതാവ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് ചെയ്യുന്നത്?'. ശിവസേന യുബിടി നേതാവ് അംബദാസ് ദാന്‍വേയുടെ വാക്കുകളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 2 നാണ് പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.