Writer - രാഗേന്ദു പി.ആർ
Web Journalist
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ മന്ത്രിയാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകരുന്നതിന്റെ പ്രതീകമാണ് ധര്‍മേന്ദ്ര പ്രധാന്‍. ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കിയത് അദ്ദേഹമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
'പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് സമാധാനപരമായി പ്രതിഷേധിച്ച എന്റെ ഈ സഹോദരന് പെല്ലറ്റ് തോക്കിനാല്‍ പരിക്കേറ്റു. അദ്ദേഹത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്, കാഴ്ച നഷ്ടപ്പെട്ടു. ആയിരക്കണക്കിന് യുവാക്കള്‍ക്ക് നേരെ ലാത്തി ചാര്‍ജും ഉണ്ടായി. പൊലീസ് വിദ്യാര്‍ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്,' പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നുകൊണ്ട് രാഹുല്‍ പറഞ്ഞു.
വിദ്യാർഥികളെ മർദിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കേന്ദ്ര സര്‍ക്കാരും കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. മൂന്ന് ആവശ്യങ്ങളാണ് സിജെപി ഉന്നയിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം കേന്ദ്രം അംഗീകരിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് അംഗീകരിച്ചത്.
സിജെപിയെ പ്രതിനിധീകരിച്ച് സൗരവ് ദാസും അശുതോഷ് രംഗയും കേന്ദ്രത്തെ പ്രതിനിധീകരിച്ച് ജിതേന്ദ്ര സിങ്, ജെ.പി നദ്ദ എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം അംഗീകരിക്കാതെ വന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ചര്‍ച്ച നാളെയും തുടരും. ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്നും സിജെപി വക്താക്കള്‍ പറഞ്ഞു.
#WATCH | Delhi | LoP, Lok Sabha, Rahul Gandhi says, "Dharmendra Pradhan is a criminal education minister. He has to be removed. He is a symbol of the collapse of our education system. He has to go. He is the reason why thousands of people are outside. He has to go." pic.twitter.com/Mm1Vs9Yaxb
— ANI (@ANI) July 24, 2026