പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ വനമേഖലയിൽ കണ്ടെന്ന് സുരക്ഷാസേന; സൈന്യം തിരച്ചിൽ ഊർജിതമാക്കി
നിയന്ത്രണ രേഖയിൽ തുടർച്ചയായ നാലാം ദിവസവും പാകിസ്താൻ വെടിയുതിർത്തു
ശ്രീനഗര്‍: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ വനമേഖലയിൽ കണ്ടതായി സുരക്ഷാസേന. മേഖലയിൽ തിരച്ചിൽ ഊർജിതമാക്കി സൈന്യം. നിയന്ത്രണ രേഖയിൽ തുടർച്ചയായ നാലാം ദിവസവും പാകിസ്ഥാൻ വെടിയുതിർത്തു. പ്രതിരോധ മന്ത്രി രാജനാഥ് സിങ് പ്രധാനമന്ത്രിയുമായി ഇന്നും കൂടിക്കാഴ്ച നടത്തി.
തെക്കൻ കശ്മീരിലെ ത്രാൽ, കൊക്കെർനാഗ് വന മേഖലകളിളാണ് ഭീകരരുടെ സാന്നിധ്യം സൈന്യം സ്ഥിരീകരിച്ചത്. ആക്രമണം ഉണ്ടായ മേഖലയിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് ഭീകരരുടെ സാന്നിധ്യം സൈന്യം കണ്ടെത്തിയത്. നിയന്ത്രണ രേഖയിൽ ഇന്നും പാകിസ്താൻ പ്രകോപനം തുടർന്നു. കുപ്‍വാര,പൂഞ്ച് മേഖലകളിലാണ് വെടിവെപ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. അഞ്ചുദിവസമായി പാകിസ്താന്‍റെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ വിട്ടുകിട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രതിരോധ കാര്യങ്ങൾ വിലയിരുത്തുന്ന പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റിയും ഇന്ന് യോഗം ചേർന്നു. അതേസമയം സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ കോൺഗ്രസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
സൈന്യത്തിനെതിരെ നിരന്തരം പ്രചാരണങ്ങൾ നടത്തിയ 16 യൂട്യൂബ് ചാനലുകൾ കേന്ദ്രം നിരോധിച്ചു. തെറ്റായ റിപ്പോർട്ടുകൾ നൽകിയതിനെതിരെ ബിബിസിക്കും കേന്ദ്രം കത്തയച്ചുണ്ട്. പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്നു. ഭീകരാക്രമണത്തിനെതിരെ നിയമസഭ സംയുക്തമായി പ്രമേയം പാസാക്കി.