മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണ 12 ദിവസത്തേക്ക് കൂടി എൻഐഎ കസ്റ്റഡിയിൽ
ഡൽഹി പട്യാല ഹൗസ് കോടതിയുടെയാണ് നടപടി
ഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ 12 ദിവസത്തേക്ക് കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പട്യാല ഹൗസ് കോടതിയുടെയാണ് നടപടി. എൻഐഎ ആവശ്യം കോടതി അംഗീകരിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടർന്നാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്.
മുംബൈ ഭീകരാക്രമണ കേസിൽ തനിക്ക് പങ്കില്ലെന്നും ഭീകരാക്രമണത്തിൻ്റെ ആസൂത്രണത്തിന് പിന്നിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയാണെന്നും റാണ മൊഴി നൽകിയിരുന്നു. മുംബൈയും ഡൽഹിയും കേരളവും താൻ സന്ദർശിച്ചിരുന്നുവെന്നും കേരളത്തിൽ എത്തിയത് പരിചയക്കാരെ കാണാനാണ് എന്നും മുംബൈ പൊലീസിന് റാണ മൊഴി നൽകിയതായാണ് സൂചന.
2019ലാണ് പാകിസ്താന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നല്‍കിയത്. റാണക്കെതിരായ തെളിവുകളും കൈമാറി. അതേസമയം ഇന്ത്യയില്‍ എത്തിയാല്‍ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രിംകോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ അപേക്ഷ തള്ളിയ അമേരിക്കന്‍ സുപ്രിംകോടതി 2025 ജനുവരി 25നാണ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കിയത്. 2008ല്‍ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ റാണ മുംബൈയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. റാണ, ഇന്ത്യ വിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഭീകരാക്രമണം നടന്നത്. ഭീകരബന്ധക്കേസില്‍ 2009ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.