Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചണ്ഡിഗഡ്: 24 മണിക്കൂറും ഫോണിൽ ബന്ധപ്പെടാൻ സാധിക്കണമെന്ന് ജീവനക്കാരോട് പഞ്ചാബ് സർക്കാർ. പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗവന്ത് മൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 2017ൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് സമാനമായ ഒരു ഉത്തരവ് പാസാക്കിയിരുന്നു.
ഇതനുസരിച്ച് ജീവനക്കാർക്ക് ഓഫീസ് സമയത്തിന് ശേഷവും വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ അനുമതിയില്ല. ഓഫീസ് സമയത്തിന് ശേഷം വിളിച്ചാലും ഫോണിൽ ലഭ്യമാകണമെന്ന് ഉത്തവിൽ വ്യക്തമാക്കി. സ്പെഷ്യൽ സെക്രട്ടറിയാണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്.
നിരവധി ജീവനക്കാരെ മൊബൈൽ ഫോണിൽ ഓഫീസ് സമയത്ത് പോലും ലഭ്യമല്ല. പലരും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും, ഫ്ലൈറ്റ് മോഡിൽ സൂക്ഷിക്കുകയും, കോൾ ഡൈവേർഷൻ ഓണാക്കി ഇടുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിനാലാണ് ജീവനക്കാരെ 24 മണിക്കൂറും ലഭ്യത ഉറപ്പാക്കാനുള്ള ഉത്തരവ് ഇറക്കുന്നതെന്ന് സർക്കാർ അറിയിച്ചു.
സ്പെഷ്യൽ ചീഫ് സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ഫിനാൻഷ്യൽ കമ്മീഷണർമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവർ തങ്ങളുടെ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഓഫീസ് സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും മൊബൈൽ ഫോണിൽ ലഭ്യമാണെന്ന് ഉറപ്പാക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചു.
2017ൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് തന്റെ ആദ്യ വർഷത്തിൽ സമാനമായ ഒരു ഉത്തരവ് പാസാക്കിയിരുന്നു. ജീവനക്കാരുടെ ഫോൺ 24 മണിക്കൂറും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവരുടെ ഫോൺ ബില്ലുകൾ അടയ്ക്കുകയോ തിരികെ നൽകുകയോ ചെയ്യുന്ന രീതിയിലായിരുന്നു ഉത്തരവ്.