Writer - രാഗേന്ദു പി.ആർ
Web Journalist
ഇന്ത്യയില്‍ പ്രതിവര്‍ഷം 38,000ത്തിലധികം മുങ്ങിമരണങ്ങളാണ് ഉണ്ടാകുന്നത്. ഇതില്‍ 48 ശതമാനവും 15 വയസില്‍ താഴെയുള്ള കുട്ടികളാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ 80ലധികം കുട്ടികള്‍ ഓരോ വര്‍ഷവും മുങ്ങിമരിക്കുന്നുണ്ട്.
പ്രകൃതിദുരന്തം മൂലമുള്ള മരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. 'World Drowning Prevention Day'യോട് അനുബന്ധിച്ച് ലോകാരോഗ്യ സംഘടനയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ മുങ്ങിമരണങ്ങള്‍ സംബന്ധിച്ചുള്ള കണക്കുകള്‍ ചര്‍ച്ചയാകുന്നത്. ജൂലൈ 25നാണ് ലോകാരോഗ്യ സംഘടന World Drowning Prevention Day ആചരിക്കുന്നത്.
ലോകത്ത് ഓരോ വര്‍ഷവും മൂന്ന് ലക്ഷം ആളുകളാണ് മുങ്ങിമരിക്കുന്നത്. അതായത് മണിക്കൂറില്‍ 30 പേരെങ്കിലും ലോകത്ത് മുങ്ങിമരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പങ്കുവെച്ച യൂട്യൂബ് വീഡിയോയിൽ പറയുന്നു. ഇന്ത്യയിലെ ഡബ്ല്യൂഎച്ച്ഓയുടെ ഓഫീസാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കെട്ടിനില്‍ക്കുന്ന വെള്ളത്തിലേക്ക് ഒറ്റയ്ക്ക് ഇറങ്ങരുതെന്നും വിശ്രമവേളകള്‍ സുഹൃത്തുക്കള്‍ക്കും ചെലവഴിക്കണമെന്നും വീഡിയോയിൽ പറയുന്നുണ്ട്.
നീന്തല്‍ അറിയുന്നവരാണെങ്കിലും ലൈഫ് ജാക്കറ്റ് ധരിക്കുക, സുരക്ഷിതമായി വെള്ളത്തിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുക, വെള്ളത്തിലെ ശ്വസനരീതികള്‍ അറിഞ്ഞിരിക്കുക, ശ്വാസം നിയന്ത്രിച്ചുകൊണ്ട് വെള്ളത്തിന് മുകളില്‍ കിടന്ന് ജീവന്‍ രക്ഷിക്കുക, കൈകാലുകള്‍ ചലിപ്പിച്ച് വെള്ളത്തില്‍ പൊങ്ങിനില്‍ക്കുക, അപായ സന്ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വീഡിയോയിലൂടെ നല്‍കുന്നുണ്ട്.
നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുമ്പോള്‍ അണക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന് ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.