Writer - രാഗേന്ദു പി.ആർ
Web Journalist
ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസില്‍ റെസിഡന്‍സ് കമ്മീഷണര്‍ക്ക് എതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. റെസിഡന്‍സ് കമ്മീഷണര്‍ അപമര്യാദയായി പെരുമാറിയെന്ന് കനയ്യ കുമാര്‍ പറഞ്ഞു.
കേരള ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായാണ് തര്‍ക്കമുണ്ടായത്. നേരത്തെ ബുക്ക് ചെയ്തിട്ടും മുറി നല്‍കിയില്ലെന്നാണ് കനയ്യയുടെ ആരോപണം.
ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആറ്റിറ്റിയൂഡാണെന്നും കനയ്യ കുമാര്‍ വിമര്‍ശിച്ചു. പറയുന്നത് കേള്‍ക്കാനോ മുറി ബുക്ക് ചെയ്തതിന്റെ ഓണ്‍ലൈന്‍ വിവരങ്ങള്‍ പരിശോധിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്.
മേഖലയിലുടനീളം ഇന്റര്‍നെറ്റ് വിലക്കിയിരിക്കുന്നതിനാല്‍ ബുക്കിങ് വിവരങ്ങള്‍ കാണിക്കാന്‍ തടസം നേരിടുന്നുണ്ടെന്നും കനയ്യ കുമാര്‍ പറയുന്നു.
കേരള ഹൗസില്‍ വെയ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ഗവര്‍ണര്‍ വരുന്നതിനാല്‍ എത്രയും വേഗം ഇവിടെ നിന്ന് പോകണമെന്നുമാണ് ഉദ്യോഗസ്ഥര്‍ കനയ്യ കുമാറിനോട് പറഞ്ഞത്. തര്‍ക്കം രൂക്ഷമായതോടെ പൊലീസും സുരക്ഷാ സേന ഉദ്യോഗസ്ഥരും കേരള ഹൗസിലെത്തി കനയ്യ കുമാറിനോട് സംസാരിച്ചു.
തുടര്‍ന്ന് അദ്ദേഹത്തെ പുറത്തെത്തിക്കുകയും ചെയ്തു. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥിയായിരുന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയാണ്.