നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച മുതൽ വിദ്യാഭ്യാസമേഖലയിലെ വിവിധ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തുടങ്ങിയ പ്രതിഷേധം അതിവേഗത്തിൽ രാജ്യത്തെ വലിയൊരു വിദ്യാർഥിസമരമായി മാറിയിരിക്കുകയാണല്ലോ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, വിദ്യാർഥികൾക്കെതിരെ ക്രൂരമായ ആക്രമണമഴിച്ചുവിട്ട പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക, പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയുക എന്നിവയാണ് ഡൽഹിയിൽ തടിച്ചുകൂടിയ വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ സമരമെന്നത് തെരുവുകളിൽ മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒന്നല്ലെന്നും കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളിലൂടെ നാം കണ്ടു. മറിച്ച്, ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയും മീമുകളിലൂടെയും ട്രെൻഡിങ് ഫോർമാറ്റുകളിലൂടെയും ഇത് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളും ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.
പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിന് മുൻപായി ജിആർഡബ്ല്യൂഎം (ഗെറ്റ് റെഡി വിത്ത് മീ) വിഡിയോകൾ ചിത്രീകരിക്കുന്നത് മുതൽ പൊലീസ് ഓട്ടപ്പാച്ചിലുകളെ സബ്‌വേ സർഫേഴ്സുമായി താരതമ്യം ചെയ്യുന്നത് വരേ, പ്രതിഷേധക്കാരിൽ പലരും തങ്ങളെക്കൊണ്ടാവുന്ന സംഭാവനകൾ ഇതിനോടകം ചെയ്തുകഴിഞ്ഞു. അതേസമയം, നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്നുണ്ടായ സമരത്തെ ഓൺലൈനിൽ സജീവമാക്കിയ ആ വൈറൽ ട്രൈൻഡുകൾ ഏതെല്ലാമാണ്? കേവലും മീമുകളും വിഡിയോകളും വൈറൽ ഫോർമാറ്റുകളും ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമായി മാറിയത് എങ്ങനെയാണ്? പരിശോധിക്കാം.
ഗെറ്റ് റെഡി വിത്ത് മീ(GRWM)
വിദ്യാർഥി സമരത്തിനിടെ ഉയർന്നുവന്ന ഏറ്റവും വലിയ ട്രെൻഡുകളിൽ ഒന്നാണ് 'ഗെറ്റ് റെഡി വിത്ത് മീ'. രാവിലെ സ്‌കിന്‍കെയര്‍ ചെയ്യുന്നതോ അല്ലെങ്കില്‍ പുറത്തുപോകാനുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതോ ചിത്രീകരിക്കുന്നതിന് പകരമായി, പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ദൃശ്യങ്ങളാണ് പ്രതിഷേധക്കാര്‍ റെക്കോര്‍ഡ് ചെയ്യുന്നത്. 'നീറ്റ് പേപ്പര്‍ ചോര്‍ച്ചാ സമരത്തില്‍ പങ്കെടുക്കാന്‍ ജിആര്‍ഡബ്ല്യുഎം' എന്ന് പറഞ്ഞാണ് വീഡിയോകള്‍ സാധാരണയായി ആരംഭിക്കുന്നത്. തുടര്‍ന്ന് പോസ്റ്ററുകള്‍ പെയിന്റ് ചെയ്യുന്നതും വെള്ളക്കുപ്പികള്‍ പാക്ക് ചെയ്യുന്നതും കൂട്ടുകാര്‍ സമരസ്ഥലത്തേക്ക് പുറപ്പെടുന്നതുമെല്ലാം വീഡിയോയില്‍ കാണിക്കും.
Full Viewഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഏറെ പരിചിതമായ ഒന്നാണ് ഈ ഫോര്‍മാറ്റ്. സാധാരണ ലൈഫ്സ്‌റ്റൈല്‍ കണ്ടന്റുകളുടെ രീതിയില്‍ പ്രതിഷേധത്തിനുള്ള ഒരുക്കങ്ങളെ അവതരിപ്പിക്കാന്‍ ഈ പരിചിത ഫോര്‍മാറ്റ് ഏറെ സഹായകരമായിരിക്കും. ഇത്തരത്തിൽ പങ്കുവെക്കുകയും പ്രചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വിഡിയോകൾ കേവലം ഫാഷൻ വിശേഷങ്ങളല്ല, മറിച്ച് സമരത്തിന്‍റെ ദൃശ്യങ്ങളിലാണ് അവസാനിക്കുന്നത്.
'ആദ്യം ആരാണ് 'ഐ ലവ് യൂ' പറഞ്ഞത്?'-മീം
നിലവിലെ സമരത്തിൽ റൊമാന്‍റിക് മീമുകൾക്കും രാഷ്ട്രീയത്തിന്‍റെ ഒരു പുതിയ ഭാവം ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വൈറലായ 'ആദ്യം ആരാണ് 'ഐ ലവ് യൂ' പറഞ്ഞത്?' എന്ന ട്രെന്‍ഡിനെ റൊമാന്റിക് ചോദ്യങ്ങള്‍ക്ക് പകരം പ്രതിഷേധങ്ങളുമായി ബന്ധപ്പെടുത്തി ക്രിയേറ്റര്‍മാര്‍ ഉപയോഗിക്കുന്നു. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഏറെ ചിരപരിചിതമായ ഫോർമാറ്റ് ആയതിനാൽ തന്നെ സമരലക്ഷ്യങ്ങൾ ഫലപ്രദമായി കൈമാറാൻ ഈ മീം പ്രതിഷേധക്കാരെ സഹായിക്കുന്നുണ്ട്. ഇത് വഴി സമരത്തെയും പ്രതിഷേധത്തെയും കുറിച്ചുള്ള വിവരങ്ങൾ ആളുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനിടയാകും.
യഥാര്‍ത്ഥ ജീവിതത്തിലെ സബ്‌വേ സര്‍ഫേഴ്‌സ്
പ്രതിഷേധ സമയത്തെ പൊലീസ് ഓട്ടങ്ങളെ സബ്‌വേ സര്‍ഫേഴ്‌സ് എന്ന മൊബൈല്‍ ഗെയിമുമായി പ്രതിഷേധക്കാര്‍ താരതമ്യം ചെയ്തതാണ് ഏറ്റവും കൂടുതല്‍ പങ്കുവെക്കപ്പെട്ട ട്രെന്‍ഡുകളില്‍ ഒന്ന്.
ഗെയിമിലെ പ്രശസ്തമായ പശ്ചാത്തല സംഗീതം ബാക്ക്ഗ്രൗണ്ടില്‍ നല്‍കി, സമരത്തിനിടെ ആളുകള്‍ ഓടുന്ന നിരവധി റീല്‍സുകള്‍ പുറത്തുവന്നിട്ടുണ്ട്. 'ബ്രോ താന്‍ എന്നെക്കാള്‍ വേഗത്തില്‍ ഓടുമെന്ന് കരുതി', 'യഥാര്‍ത്ഥ ജീവിതത്തിലെ സബ്‌വേ സര്‍ഫേഴ്‌സ്' തുടങ്ങിയ അടിക്കുറിപ്പുകളോടെ പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിഡിയോ അതിവേഗത്തിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഈ ഗെയിം കളിച്ചുവളർന്ന ജെൻസികൾക്കിടയിൽ ഈ റഫറൻസ് അതിവേഗം ട്രെൻഡായി മാറുകയും ചെയ്തു. കേവലമൊരു സമരത്തിനിടയിലെ ചെറിയൊരു വീഡിയോ ക്ലിപ്പിനപ്പുറം, സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പുറമെ നിരവധി ആളുകള്‍ ഷെയര്‍ ചെയ്യുന്ന ഒരു വൈറല്‍ മീം ആയി ഇത് മാറി.
സമരവും മീം സംസ്‌കാരവും
ഇതിനോടകം രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധപരിപാടികളുടെ ഭാഗമായിട്ടുണ്ട് ഇന്‍റർനെറ്റിലെ പ്രിയപ്പെട്ട റിയാക്ഷൻ ഫോർമാറ്റുകളും. പ്രതിഷേധ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ ചക് ദേ ഇന്ത്യ, ഭാഗ് ഡി.കെ ബോസ്, ഗാംഗ്നം സ്റ്റൈൽ, ഭാഗ് മിൽഖാ ഭാഗ് തുടങ്ങിയ ട്രെൻഡിങ് ഗാനങ്ങൾ ജെൻസിയുടെ എഡിറ്റിങ് ടേബിളിൽ കറങ്ങിത്തിരിഞ്ഞുകൊണ്ടേയിരിക്കുകയാണ്. പിഒവി വിഡിയോകളും റിയാക്ഷൻ മീമുകളും നാടകീയമായ ട്രാൻസിഷനുകളുമുള്ള സിനിമാറ്റിക് എഡിറ്റുകളും അവയിൽ പെടും.