രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും; 430 വിമാന സർവീസുകൾ റദ്ദാക്കി
യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. ഇതിന്‍റെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും. 430 വിമാന സർവീസുകൾ റദ്ദാക്കി.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര , ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൺ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്. വടക്കേ ഇന്ത്യയിലെയും മധ്യപടിഞ്ഞാറൻ ഇന്ത്യയിലെയും വിമാനത്താവളങ്ങളാണ് താൽക്കാലികമായി അടച്ചിടുന്നത്. വിമാനങ്ങള്‍ റദ്ദാക്കുമ്പോൾ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുമെന്നും വിമാനകമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അതിര്‍ത്തി മേഖലയിലെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റ് സ്ഥാപനങ്ങള്‍ക്കും പൂര്‍ണമായും അവധി നല്‍കിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ പങ്കെടുക്കും. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യം മറുപടി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. നിലവിലെ രാജ്യത്തിന്റെ സുരക്ഷ നയതന്ത്ര നീക്കങ്ങൾ സംബന്ധിച്ച യോഗത്തിൽ വിലയിരുത്തും. ജമ്മു കശ്മീരിൽ തുടരുന്ന പാകിസ്താൻ പ്രകോപനത്തിലെ തുടർനീർക്കങ്ങൾ ഉൾപ്പെടെ ചർച്ചയായിരിക്കും.